മാലിന്യം തള്ളിയവരെ കണ്ടെത്താൻ സാരി വഴിയരികിൽ വലിച്ചുകെട്ടി ‘ഐഡറ്റിഫിക്കേഷൻ പരേഡ്’
Mail This Article
മൂന്നാർ ∙ വഴിയരികിൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ മാലിന്യസഞ്ചിയിൽ നിന്നു ലഭിച്ച സാരി വഴിയരികിൽ വലിച്ചുകെട്ടി ‘ഐഡറ്റിഫിക്കേഷൻ പരേഡ്’ ഒരുക്കി പഞ്ചായത്ത്. ‘മാലിന്യം തള്ളിയ ഈ സാരിയുടെ ഉടമസ്ഥരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 3000 രൂപ പാരിതോഷികം’ എന്നാണ് സാരി പ്രദർശിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് പതിപ്പിച്ചത്. മൂന്നാർ പഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹജനാണ് സാരിയുടെ ഉടമയെയും മാലിന്യം തള്ളിയവരെയും കണ്ടെത്താൻ വ്യത്യസ്ത രീതി പരീക്ഷിച്ചത്.
ഇന്നലെ രാവിലെ മാലിന്യം ശേഖരിക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൂന്നാർ അമ്പലം റോഡിൽ പാതയോരത്ത് ചാക്കിൽ കെട്ടിയ തരംതിരിക്കാത്ത മാലിന്യങ്ങൾ കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ചാക്കിൽ സാരി കണ്ടത്.
ജനവാസം കുറഞ്ഞ മേഖലയായതിനാൽ സാരിയുടെ ഉടമയെ കണ്ടെത്താൻ കഴിയുമെന്ന ധാരണയിൽ സാരി പാതയോരത്ത് വലിച്ചുകെട്ടി. അതിൽ സാരിയുടമയെ കണ്ടെത്തുന്നവർക്ക് 3000 രൂപ പാരിതോഷികം നൽകുമെന്ന അറിയിപ്പോടുകൂടിയ നോട്ടിസും പതിച്ചു. പഞ്ചായത്തിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു തരംതിരിച്ച മാലിന്യങ്ങൾ ദിവസവും ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്നുണ്ട്. എന്നാൽ തരംതിരിക്കാതെ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി പിഴയീടാക്കുന്ന നടപടികൾ പഞ്ചായത്ത് കർശനമായി നടപ്പാക്കി വരികയാണ്.