പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞു, കാമുകന്റെ സുഹൃത്തുക്കൾ അറസ്റ്റിൽ
Mail This Article
വണ്ടൻമേട് ∙ കാണാതായ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പൊലീസ് സംഘത്തെ തടഞ്ഞ കാമുകന്റെ സുഹൃത്തുക്കൾ അറസ്റ്റിൽ. കൊച്ചറ മന്തിപ്പാറ സ്വദേശികളായ അരിമറ്റത്തിൽ ജോമിഷ്(33), പുന്നക്കൽ ജോയൽ(30), സുൽത്താൻമേട് പൂവേലിൽ മനു(33) എന്നിവരാണ് പിടിയിലായത്. 18 വയസ്സുള്ള മകളെ കാണാതായെന്ന് ഞായറാഴ്ചയാണ് രക്ഷിതാക്കൾ വണ്ടൻമേട് പൊലീസിൽ പരാതി നൽകിയത്.
അന്വേഷണത്തിനിടെ പെൺകുട്ടിയുള്ള സ്ഥലത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചതോടെ എസ്എച്ച്ഒ വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. കാമുകന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു പെൺകുട്ടി. വീട്ടുകാരെ കാര്യം ധരിപ്പിച്ച് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ പൊലീസ് സംഘം തയാറെടുത്തെങ്കിലും ഏതാനും യുവാക്കൾ ചേർന്ന് എതിർത്തു.
15 മിനിറ്റിലധികം പൊലീസ് സംഘത്തെ യുവാക്കൾ തടഞ്ഞതോടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് 4 യുവാക്കൾക്കെതിരെ കേസെടുത്തു. അതിൽ 3 യുവാക്കളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടി കാമുകനൊപ്പം പോകാനാണ് താൽപര്യമെന്ന് അറിയിച്ചതിനെ തുടർന്ന് അയാൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.