നെടുങ്കണ്ടം ∙ അമിത വേഗത്തിലെത്തിയ ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. കമ്പംമെട്ട് -കരുണാപുരം റോഡിൽ കമ്പംമെട്ടിന് സമീപമാണ് അപകടമുണ്ടായത്. ബസ് സ്ഥലത്തെ കലുങ്കിനുള്ളിലേക്ക് പതിച്ചെങ്കിലും യാത്രക്കാർക്ക് പരുക്കുകൾ ഒന്നും സംഭവിച്ചില്ല. കമ്പംമെട്ട് നിന്നും രാവിലെ 10.10 ന് എറണാകുളത്തേക്ക് നെടുങ്കണ്ടം വഴി സർവീസ് നടത്തുന്ന ദീർഘദൂര കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെക്കുറിച്ച് കെഎസ്ആർടിസി ഡ്രൈവർ പറയുന്നതിങ്ങനെ: അപകടകരമായി അമിതവേഗത്തിൽ വളവിലൂടെയാണ് ലോറി കയറി വന്നത്. ഇടി ഒഴിവാക്കാനായി വെട്ടിച്ചു നീക്കി. റോഡിന്റെ ഒരു വശത്ത് കാടുമൂടിയ നിലയിലുള്ള കലുങ്കിനുള്ളിലേക്ക് ബസിന്റെ പിൻചക്രം പതിച്ചു. ഒരു സൈഡിലേക്ക് ബസ് ചെരിഞ്ഞാണ് നിന്നത്. 15 യാത്രക്കാർ ബസിലുണ്ടായിരുന്നു.
ചെരിഞ്ഞ ബസിൽ നിന്നും 15 പേരെയും പുറത്തിറക്കി. തൊട്ടുപിന്നാലെ എത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ കയറ്റി നെടുങ്കണ്ടത്ത് ഇറക്കി. യാത്രക്കാർക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ സർവീസ് മുടങ്ങി. കെഎസ്ആആർടിസി വർക്സ് ഷോപ്പിൽ നിന്നും ജീവനക്കാരെത്തിയാണ് ബസിന്റെ അറ്റകുറ്റപ്പണി പുർത്തിയാക്കിയത്.