മൂന്നാർ∙ വർഷങ്ങൾക്കു മുൻപ് പണം കൊടുത്തു വാങ്ങിയ ഭൂമിയിൽ വീടുവച്ചു താമസിക്കുന്ന എംജി കോളനി നിവാസികളെ ഭൂമി തട്ടിയെടുത്തുവെന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങൾ നടത്തി ഇറക്കിവിടാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ. 2005ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയാണ് എംജി കോളനിയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട 216 പേർക്ക് രണ്ടര സെന്റ് വീതം ഭൂമിവീടുവയ്ക്കാൻ നൽകിയത്. എന്നാൽ ഭൂമി ലഭിച്ചവരിൽ ഭൂരിഭാഗവും മക്കളുടെ വിദ്യാഭ്യാസം, കല്യാണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി പണം വാങ്ങി മറ്റുള്ളവർക്കു വിറ്റശേഷം തമിഴ്നാട്ടിലേക്കു പോയി. ഭൂമി ലഭിച്ചവർ ഭൂരിഭാഗവും മരിച്ചുപോയി. ഇവരുടെ ബന്ധുക്കളാണ് ഇപ്പോൾ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്.വിജയകുമാർ ഉൾപ്പെടെയുള്ളവർ പണം നൽകിയാണ് ഭൂമി വാങ്ങി വീടു നിർമിച്ചത്. എംജി കോളനിയിൽ നിലവിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും ഇത്തരത്തിൽ പണം നൽകി ഭൂമി വാങ്ങിയവരാണ്. ഭൂമിവിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ എബനേസറും ഭാര്യയും പഞ്ചായത്തിനു മുൻപിൽ സമരം ചെയ്തത് ചിലരുടെ സമ്മർദത്തിനു വഴങ്ങിയാണ്. ഭൂമി കൈമാറി 18 വർഷങ്ങൾക്കു ശേഷം അവകാശവാദമുന്നയിച്ച് ചിലർ സമരമാർഗവുമായി രംഗത്തെത്തുന്നതിനെ കോൺഗ്രസ് ശക്തമായി നേരിടുമെന്നും എംജി കോളനിയിൽനിന്ന് ഒരാളെ പോലും ഇനി ഇറക്കിവിടാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് നേതാക്കളായ എ.കെ.മണി, ജി.മുനിയാണ്ടി, ഡി.കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.