ADVERTISEMENT

നെടുങ്കണ്ടം∙ ഇരുമ്പ് പൈപ്പ് കയറ്റിയതിന് പെട്ടി ഓട്ടോറിക്ഷയ്കക്ക് 20,000 രൂപ പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്. മോട്ടർ വാഹന വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് നിർമാണ സാമഗ്രികൾ കൊണ്ടു പോകുന്നതിനായി വിളിക്കുന്ന ഓട്ടം വേണ്ടെന്ന് വച്ചിരിക്കുകയാണ് നെടുങ്കണ്ടത്തെ ഡ്രൈവർമാർ. നെടുങ്കണ്ടത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടം സ്വദേശിയായ ബിജോമോന് പിഴ ലഭിച്ചത്.

ബിജോയുടെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയിൽ ഇരുമ്പ് പൈപ്പുകൾ കയറ്റിയപ്പോൾ വാഹനത്തിന് മുകളിലേക്ക് പൈപ്പുകൾ ഉയർന്നുനിന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഭീമമായ പിഴ ചുമത്തിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഹൈറേഞ്ചിലെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് വലിയ ലോറികളിലും മറ്റും ചരക്ക് നീക്കം സാധ്യമല്ലെന്നിരിക്കെയാണ് ചെറുകിട ഗുഡ്സ് വാഹനങ്ങൾക്കെതിരെ വൻ തുക പിഴ ഈടാക്കാൻ ആരംഭിച്ചിരിക്കുന്നത്. 

കനത്ത പിഴ ഈടാക്കിയാൽ മാസം മുഴുവൻ ഓടിയാലും പിഴ തുക അടയ്ക്കാൻ പോലുമുള്ള പണം ഇവർക്ക് ലഭിക്കില്ല എന്നതാണ് കാരണം. അമിത പിഴ ഈടാക്കിയാൽ ഗ്രാമീണ മേഖലയിലെ ചരക്ക് നീക്കം പൂർണമായും നിലയ്ക്കും. കാർഷിക ഉൽപന്നങ്ങളുടെ ചെറുകിട ചരക്ക് നീക്കത്തിനായി ആളുകൾ ഓട്ടോറിക്ഷകളെയും സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കുന്നതിനാൽ തങ്ങൾക്ക് മറ്റ് ഓട്ടങ്ങൾ ലഭിക്കുന്നത് കുറവാണെന്നും ഗുഡ്സ് വാഹന ഡ്രൈവർമാർ പറയുന്നു.

അതേ സമയം നിയമ പ്രകാരമുള്ള പിഴയാണ് ഈടാക്കിയതെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ വിശദീകരണം. മോട്ടർ വാഹന നിയമപ്രകാരം അനുവദനീയമായ രീതിയിലല്ല പൈപ്പുകൾ കൊണ്ടുപോയത്. ഇത് മറ്റു വാഹനങ്ങൾ അപകടത്തിൽപെടാൻ കാരണമാകുമെന്നതിനാലാണ് പിഴ ഈടാക്കിയതെന്ന് വകുപ്പ് വിശദീകരിച്ചു.

അപ്രായോഗിക നിയമങ്ങൾ മാറ്റണം: മർച്ചന്റ് അസോ.

നെടുങ്കണ്ടം∙ നെടുങ്കണ്ടത്ത് മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടപ്പാക്കിയ അപ്രായോഗിക നിയമങ്ങൾ കാരണം വ്യാപാര നിർമാണ മേഖലയും ചരക്കുനീക്കം നടത്തുന്ന വാഹന ഡ്രൈവർമാരും പ്രതിസന്ധിയിലെന്ന് നെടുങ്കണ്ടം മർച്ചന്റ് അസോസിയേഷൻ. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ ചില്ലറ വിൽപനശാലകളിൽനിന്നു നിർമാണ തൊഴിലാളികളും ജനങ്ങളും വാങ്ങുന്നത് പ്രധാനമായും ഗുഡ്സ് ഓട്ടോറിക്ഷകളിലാണ്.

വാഹനങ്ങളുടെ പിന്നിലേക്കും മുൻപിലേക്കും തള്ളിനിൽക്കുന്ന നിർമാണ സാമഗ്രികൾ നിയമംലംഘനമാക്കി 20,000 രൂപയാണ് പിഴയീടാക്കിയത്. ഈ സാഹചര്യത്തിൽ നിയമത്തിൽ ഇളവ് വരുത്തി തൊഴിൽ മേഖലയിലെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ.സുരേഷ്, സെക്രട്ടറി ജയിംസ് മാത്യു എന്നിവർ മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി.

English Summary: Goods auto fined Rs 20,000 for loading iron pipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com