ഉദ്ഘാടനം കഴിഞ്ഞിട്ട് 9 മാസം; താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചുപൂട്ടി

Mail This Article
പീരുമേട് ∙ ഗൈനക്കോളജിസ്റ്റുകൾ സ്ഥലംവിട്ടു, 9 മാസം മുൻപ് മന്ത്രി ഉദ്ഘാടനം ചെയ്ത താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് അടച്ചുപൂട്ടി. ഇതെത്തുടർന്ന് തോട്ടം മേഖലയിൽനിന്നുള്ളവർ ഉൾപ്പെടെ 85 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജിലേക്കു പോകേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ നവംബർ 21 ന് ആണ് ആരോഗ്യ മന്ത്രി വീണാ ജോർജ് എത്തി പ്രസവ വാർഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഈ സമയം മൂന്ന് ഗൈനക്കോളജിസ്റ്റുകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരാൾ സ്ഥലംമാറി പോയി. മറ്റൊരാൾ രോഗബാധയെ തുടർന്ന് നീണ്ട അവധിയെടുക്കുകയും ചെയ്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഒരു ഗൈനക്കോളജിസ്റ്റ് മാത്രമാണ് ആശുപത്രിയിലുള്ളത്. ഒപി സേവനം മാത്രമാണ് ഇതുമൂലം ലഭിക്കുന്നത്. കൂടാതെ അനസ്തീസിയ വിഭാഗത്തിൽ രണ്ടു പേർ വേണ്ടിടത്ത് ഒരാൾ മാത്രമുള്ളതും പ്രസവ വാർഡിന്റെ പ്രവർത്തനത്തിനു തടസ്സമായിട്ടുണ്ട്.
35 വർഷത്തിനു ശേഷം തുറന്ന വാർഡ്
1988 ൽ ആരംഭിച്ച ആശുപത്രിയിൽ പ്രസവ വാർഡ് ആരംഭിച്ചത് 35 വർഷത്തെ കാത്തിരിപ്പിനും സമ്മർദങ്ങൾക്കും ശേഷം. കോട്ടയം മെഡിക്കൽ കോളജ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള അധികയാത്രയും ഭാരിച്ച ചെലവുകളും ഒഴിവാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ സാധാരണക്കാർക്കും തൊഴിലാളി കുടുംബങ്ങൾക്കും പ്രസവ വാർഡിന്റെ പ്രവർത്തനം മുടങ്ങിയത് വലിയ തിരിച്ചടിയായി. പ്രസവ വാർഡിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ടി.എം. ആസാദ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നൽകി.