വീടിനകത്തു കയറുന്ന കുരങ്ങിനെ ഭയപ്പെടുത്തി ഓടിക്കുന്നതുപോലും കുറ്റകരം; സ്ഥിരം ശല്യക്കാർക്ക് സ്ഥാനക്കയറ്റം

Mail This Article
രാജകുമാരി∙ കാട്ടാന കഴിഞ്ഞാൽ മലയോര മേഖലയിലെ കർഷകർക്ക് സ്ഥിരം ശല്യമായ നാടൻ കുരങ്ങ് (വെള്ളക്കുരങ്ങ്), മുള്ളൻപന്നി, കേഴ, മ്ലാവ്, കീരി എന്നിവയ്ക്കെല്ലാം നിയമ ഭേദഗതിയിലൂടെ സ്ഥാനക്കയറ്റം നൽകി ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി കേന്ദ്ര വനം വന്യജീവി മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ ജനുവരി 7 നാണ് വന്യ ജീവി സംരക്ഷണ നിയമത്തിലുണ്ടായിരുന്ന 5 ഷെഡ്യൂളുകൾ 2 ഷെഡ്യൂളുകളായി ചുരുക്കി ഉത്തരവിറങ്ങിയത്. അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെട്ടിരുന്ന ക്ഷുദ്രജീവികളിൽ പലതും ഇതോടെ സംരക്ഷിത വിഭാഗത്തിലായി.
ആന, കടുവ, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളായിരുന്നു ഇതുവരെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടിരുന്നത്. ഷെഡ്യൂൾ 2 ൽ ഉൾപ്പെട്ടിരുന്ന കുരങ്ങ്, കേഴ, മ്ലാവ്, കീരി, മുള്ളൻപന്നി തുടങ്ങിയവയ്ക്കെല്ലാം ഷെഡ്യൂൾ ഒന്നിലേക്ക് മാറ്റം ലഭിച്ചതോടെ ഇവയുടെ സംരക്ഷണത്തിനും വനം വകുപ്പിന് ഏറെ പ്രാധാന്യം നൽകേണ്ടി വരുന്നു. ഇവയെ കാെല്ലുക, മുറിവേൽപിക്കുക, ഭയപ്പെടുത്തുക എന്നിവയാെക്കെ ജാമ്യം ലഭിക്കാത്ത കുറ്റമായി മാറി. 3 മുതൽ 7 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കൃഷിയിടത്തിലോ, വീടിനകത്തോ കയറുന്ന കുരങ്ങിനെ പോലും ഭയപ്പെടുത്തി ഓടിക്കുന്നത് കുറ്റകരമാണ്. ഷെഡ്യൂൾ ഒന്നിലും രണ്ടിലും പെട്ട മൃഗങ്ങളെ മറ്റെവിടേക്കെങ്കിലും മാറ്റണമെങ്കിൽ സിസിഎഫിന്റെ അനുമതി ആവശ്യമാണ്.
സിപിഎം നേതാക്കളുടെ മുന്നിലേക്ക് കടുവ ചാടി
മൂന്നാർ ∙ സിപിഎം നേതാക്കൾ യാത്ര ചെയ്തിരുന്ന വാഹനത്തിനു മുൻപിലേക്ക് തേയിലക്കാട്ടിൽ നിന്നു കടുവ എടുത്തു ചാടി. കഴിഞ്ഞ ദിവസം രാത്രി 8.30 ന് മാട്ടുപ്പെട്ടി അരുവിക്കാട്- സൈലന്റ് വാലി റോഡിലാണ് കടുവ ഇറങ്ങിയത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ തോട്ടം മേഖലയിൽ നടന്ന വാഹന പ്രചാരണ ജാഥയിൽ പങ്കെടുക്കുന്നതിനായി പോയ ജില്ല കമ്മിറ്റിയംഗം ആർ. ഈശ്വരൻ, ഇക്കാ നഗർ ലോക്കൽ സെക്രട്ടറി സി.എച്ച്.ജാഫർ എന്നിവരടങ്ങുന്ന നാലംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനു മുൻപിലേക്കാണ് സമീപത്തെ തേയില കാട്ടിൽ നിന്നു കടുവ എടുത്തു ചാടിയത്. പെട്ടെന്ന് വാഹനം നിർത്തിയതിനെ തുടർന്ന് കടുവ താഴ്ഭാഗത്തേക്ക് ഓടിപ്പോയി. രണ്ടാഴ്ച മുൻപ് മൂന്നാർ ടൗണിനു സമീപം രാത്രിയിൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെ ഡോക്ടറുടെ വാഹനത്തിനു മുൻപിൽ കടുവ ചാടിയിരുന്നു.