വന്യമൃഗശല്യം നിയന്ത്രിക്കാൻ 13 കോടി; 121 കിലോമീറ്റർ നീളത്തിൽ സോളർ ഹാങ്ങിങ് ഫെൻസിങ്

Mail This Article
രാജകുമാരി∙ വനം വകുപ്പ് കോട്ടയം സർക്കിളിലുൾപ്പെട്ട ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ വന്യജീവി ശല്യം നിയന്ത്രിക്കാൻ നബാർഡ് അനുവദിച്ച 13 കോടി രൂപയുടെ പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചു. വനം വകുപ്പ് പദ്ധതിയുടെ രൂപരേഖ നേരത്തെ തന്നെ സർക്കാരിന് സമർപ്പിച്ചിരുന്നു. 121 കിലോമീറ്റർ നീളത്തിൽ സോളർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിനും 10 കിലോമീറ്ററോളം ട്രഞ്ച് നിർമിക്കുന്നതിനുമാണ് പദ്ധതി. ഇതു കൂടാതെ ഇടുക്കി പാക്കേജിലുൾപ്പെടുത്തി 2 കോടി രൂപയുടെ വന്യജീവി പ്രതിരോധ പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്.
കാട്ടാന ശല്യം രൂക്ഷമായ നേര്യമംഗംലം റേഞ്ചിൽ 20.5 കിലോമീറ്റർ നീളത്തിൽ സോളർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിനും 12.5 കിലോമീറ്റർ ദൈർഘ്യമുള്ള ട്രഞ്ച് നിർമിക്കുന്നതിനുമാണ് ഇൗ തുക ചെലവഴിക്കുക. പദ്ധതിക്ക് അനുമതി ലഭിച്ചതോടെ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. 2016 മുതൽ 2022 വരെ 10 കോടി രൂപയാണ് വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി ജില്ലയിൽ വനം വകുപ്പ് ചെലവഴിച്ചത്. ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ച് നിർമാണം എന്നിവ കൂടാതെ എക്കോ റീസ്റ്റോറേഷൻ, കാടു വെട്ട്, ട്രക്ക് പാത്ത്, ഫയർ ലൈൻ തുടങ്ങിയവയ്ക്കും തുക ചെലവഴിച്ചിട്ടുണ്ട്.
ലയങ്ങൾക്ക് മുൻപിൽ തമ്പടിച്ച് പടയപ്പ
മൂന്നാർ ∙ ലയങ്ങൾക്കു മുൻപിൽ പടയപ്പ ഇറങ്ങിയതിനെ തുടർന്ന് തൊഴിലാളികൾക്കു ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിലെ ലയങ്ങൾക്കു മുൻപിലാണ് ഇന്നലെ രാവിലെ പടയപ്പ ഇറങ്ങിയത്. ഏഴു മണിക്ക് ലയങ്ങൾക്കു മുൻപിൽ എത്തിയ പടയപ്പ എന്ന കാട്ടുകൊമ്പൻ 9 മണി വരെ വീടുകൾക്കു മുൻപിലൂടെ നടന്നതോടെയാണ് തൊഴിലാളികൾക്ക് പുറത്തിറങ്ങാനും ജോലിക്ക് പോകാനും കഴിയാതിരുന്നത്. ഒൻപതു മണിയോടെ ആന കാട്ടിലേക്ക് മടങ്ങിയ ശേഷമാണ് തൊഴിലാളികൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിഞ്ഞത്.
ഞായർ രാത്രി ഏഴു മണിക്കാണ് പടയപ്പ എസ്റ്റേറ്റിലെത്തിയത്. തൊഴിലാളികൾ നട്ടുവളർത്തുന്ന പേരയ്ക്കയും സമീപത്തുണ്ടായിരുന്ന പാഷൻ ഫ്രൂട്ടുകളും തിന്നു നശിപ്പിച്ച പടയപ്പയെ ഒരു മണിക്കെത്തിയ ആർആർടി സംഘം പടക്കം പൊട്ടിച്ച് കാട്ടിലേക്ക് ഓടിച്ചിരുന്നു. എന്നാൽ പിന്നീട് രണ്ടരയോടെ മടങ്ങിയെത്തിയ പടയപ്പ തൊഴിലാളിയായ സതിയന്റെ അര ഏക്കർ സ്ഥലത്തെ കാരറ്റ് കൃഷി തിന്നു നശിപ്പിച്ച ശേഷമാണ് ലയങ്ങൾക്ക് മുൻപിലേക്ക് ഇറങ്ങിയത്. ഒരാഴ്ചയായി ദേവികുളം മേഖലയിൽ പടയപ്പയുടെ ശല്യം രൂക്ഷമായി തുടരുകയാണ്.