ഓടിച്ചിട്ടും ഓടാതെ കാട്ടാനകൾ; രണ്ടെണ്ണത്തെ വനത്തിലേക്ക് തുരത്തി
Mail This Article
മറയൂർ ∙ കാന്തല്ലൂർ മേഖലയിൽ കൃഷിത്തോട്ടങ്ങളിലും യൂക്കാലിപ്റ്റസ് തോട്ടങ്ങളിലുമായി തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടങ്ങളിലെ രണ്ടെണ്ണത്തെ വനത്തിലേക്ക് ഓടിച്ചു. വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണു കാട്ടാനകളെ തുരത്താൻ രംഗത്തിറങ്ങിയത്. വേട്ടക്കാരൻ കോവിലിൽ നിന്നു പെരടിപള്ളം ഭാഗത്തു വരെ മൂന്ന് ആനകളെ ഓടിച്ചപ്പോഴാണു രണ്ടെണ്ണം വനത്തിലേക്കു പോയതെന്നു കാന്തല്ലൂർ റേഞ്ച് ഓഫിസർ പറഞ്ഞു.
പെരുമല ശ്രീരാമക്ഷേത്രത്തിന് സമീപത്തു നിന്നു രണ്ട് ആനകളിൽ ഒരെണ്ണത്തെ കുളച്ചിവയൽ ഭാഗം വരെ ഓടിച്ചു. ഒരെണ്ണം പെരുമലയിൽ തന്നെ തുടരുകയാണ്. പെരുമലയിൽ നിന്നു തുരത്തിയ ആനകൾ തിരിച്ചു കയറാതിരിക്കാൻ രാത്രിയും ദൗത്യസംഘം കാവൽ നിൽക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് 5 വരെയാണ് ആനകളെ കാട്ടിലേക്ക് തുരത്താൻ ദൗത്യമുണ്ടായിരുന്നത്.
നിലവിൽ കണ്ടവയെ കൂടാതെ ഒട്ടേറെ ആനകളും പ്രദേശത്തുള്ളതായാണു നിഗമനം.താൽക്കാലികമായി ദൗത്യം നിർത്തിയതായി അധികൃതർ അറിയിച്ചു. ദൗത്യത്തിൽ വനം വകുപ്പ് ജീവനക്കാർ, മറയൂർ ആർആർടി, പഞ്ചായത്ത് ഭരണസമിതി, ജനജാഗ്രത സമിതി, ആരോഗ്യവകുപ്പ് പ്രവർത്തകർ, പൊലീസ്, കർഷകർ എന്നിവർ പങ്കെടുത്തു. ഇവർ കാന്തല്ലൂരിൽ ക്യാംപ് ചെയ്തിരുന്നു.
ദൗത്യത്തിൽ 80 പേർ; ഓടിച്ചിട്ടും ഓടാതെ കാട്ടാനകൾ
മലകൾ നിറഞ്ഞ കാന്തല്ലൂരിൽ തട്ടുതട്ടായുള്ള തോട്ടങ്ങളും കൂടാതെ യൂക്കാലിപ്റ്റസ് തോട്ടങ്ങളും അനവധിയുണ്ട്. പകൽ യൂക്കാലിപ്റ്റസ് തോട്ടത്തിൽ തുടരുന്ന കാട്ടാനകളെ കണ്ടെത്താൻ തന്നെ ദൗത്യസംഘം പണിപ്പെട്ടു. ഇവ രാത്രിയാണ് കൃഷിയിടത്തിലേക്ക് എത്തുന്നത്. ദൗത്യ സംഘത്തിൽ 80 പേർ ഉണ്ടായിരുന്നു. നാല് ഭാഗങ്ങളിലായി തിരച്ചിൽ നടത്തി. ഇതിൽ പ്രദേശവാസികളുടെ സഹായത്തോടെ വേട്ടക്കാരൻ കോവിൽ ഭാഗത്തും പെരുമല കുളച്ചിവയൽ ഭാഗത്തും രണ്ട് ആനകളെയും കണ്ടെത്തി. ഇവയെ മാത്രമാണ് ഓടിക്കാൻ കഴിഞ്ഞത്. ദൗത്യം വിജയിക്കാത്തതിലും താൽക്കാലികമായി നിർത്തിയതിലും നാട്ടുകാർ അതൃപ്തി പ്രകടിപ്പിച്ചു.