പരുന്തുംപാറ കയ്യേറ്റം: 30 ഏക്കർകൂടി തിരിച്ചുപിടിച്ചു

Mail This Article
പീരുമേട്∙ പരുന്തുംപാറയിലെ കയ്യേറ്റ സ്ഥലങ്ങളിൽ 30 ഏക്കർകൂടി റവന്യു വകുപ്പ് തിരിച്ചുപിടിച്ചു. കയ്യേറ്റം കണ്ടെത്തിയ ഇത്തരം സ്ഥലങ്ങളിൽ മഞ്ചുമല, പീരുമേട് വില്ലേജ് അധികൃതർ സർക്കാർ സ്ഥലമെന്ന് കാണിച്ച് ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പരുന്തുംപാറയിൽ തന്നെ 11.5 ഏക്കർ സ്ഥലം തിരിച്ചു പിടിച്ചിരുന്നു. ഇതോടെ 8 ദിവസത്തിനിടെ 41.5 ഏക്കർ സ്ഥലം സർക്കാർ വീണ്ടെടുത്തു.
5 ഇടങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. പരുന്തുംപാറയിൽ 45 ഹെക്ടർ സർക്കാർ സ്ഥലം നഷ്ടപ്പെട്ട സംഭവം പുറത്ത് വന്നതിനു പിന്നാലെ കലക്ടർ ഷീബാ ജോർജ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്ന് റവന്യു അധികൃതർ പറഞ്ഞു. കയ്യേറ്റം കണ്ടെത്തിയ സ്ഥലങ്ങളിൽ സർവേ വിഭാഗം ഭൂമി അളന്നു തിരിക്കും. ഇതിനു ശേഷം പട്ടയങ്ങൾ പരിശോധിക്കും.
പട്ടയഭൂമിയുടെ മറവിൽ കയ്യേറ്റക്കാർ ഏക്കറുകണക്കിന് സ്ഥലങ്ങളാണ് പരുന്തുംപാറയിൽ കൈവശമാക്കിയത്. പട്ടയത്തിൽ പറയുന്ന ഭൂമിയിൽ അല്ല പകരം കയ്യേറിയ സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നതായും കണ്ടെത്തി. പട്ടയ വിതരണത്തിനു ശേഷം 272 ഏക്കർ ഭൂമി ഉണ്ടായിരുന്ന പരുന്തുംപാറയിൽ ഇപ്പോൾ കൈവശമുള്ള സ്ഥലങ്ങളെ സംബന്ധിച്ചു റവന്യു വകുപ്പിനു പോലും തിട്ടമില്ല.