വണ്ടിപ്പെരിയാറ്റിലെ കോൺഗ്രസ് സമരം ഏഴാം ദിവസത്തിലേക്ക്

Mail This Article
വണ്ടിപ്പെരിയാർ ∙ ഗവ. ആശുപത്രിയിൽ രാത്രികാല സേവനത്തിനു ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നടത്തുന്ന റിലേ ഉപവാസം ഏഴാം ദിവസത്തിലേക്കു കടന്നു. രാത്രി ഡോക്ടർ ഇല്ലാതായതോടെ കിടത്തിച്ചികിത്സ വിഭാഗം അടച്ചു പൂട്ടി.സന്ധ്യ കഴിഞ്ഞാൽ ആശുപത്രിയിൽ ചികിത്സയില്ലാത്തതാണു സാഹചര്യം. ദേശീയപാതയിൽ ഉൾപ്പെടെ ഉണ്ടാകുന്ന അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും കഴിയുന്നില്ല.
ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിലൊന്നാണു വണ്ടിപ്പെരിയാർ. സാധാരണ ദിനങ്ങളിൽ ഒപിയിൽ 600 പേർ വരെ എത്തുന്നു. തോട്ടം മേഖലയിൽ നിന്നും ഉൾഗ്രാമങ്ങളിൽ നിന്നു രാത്രി സമയങ്ങളിൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരും നിർധനരുമായ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ.
വണ്ടിപ്പെരിയാർ, വാളാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ ഉപവസിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റ് പ്രിയങ്ക മഹേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഷാജി പൈനാടത്ത്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, മണിമേഖല, രാജൻ കൊഴുവൻ മാക്കൽ, ബാബു ആന്റപ്പൻ എന്നിവർ പ്രസംഗിച്ചു.
∙ പ്രദേശത്ത്പനി വ്യാപകം
വണ്ടിപ്പെരിയാർ പനി ബാധിതരുടെ എണ്ണം ദിവസേന വർധിക്കുന്നു. സർക്കാർ ആശുപത്രിക്കു പുറമേ സ്വകാര്യ ആശുപത്രികളിലും പനിക്ക് ചികിത്സ തേടി എത്തുന്നവരുടെ തിരക്കാണ്. കുട്ടികൾ മുതൽ മുതിർന്ന പൗരൻമാരിൽ വരെ പനി വ്യാപകമാണെന്ന് ആരോഗ്യ വകുപ്പ് പ്രവർത്തകർ പറയുന്നു. ഡെങ്കിപ്പനി ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നു. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതും രാത്രികാലങ്ങളിൽ ചികിത്സ നൽകാത്തതും പനി നിയന്ത്രണ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി.