സംസ്കരണ പ്ലാന്റിൽ മാലിന്യം കുമിഞ്ഞുകൂടുന്നു; ബേഡ്മെട്ടിൽ ആകെ പെട്ട് പഞ്ചായത്ത്

Mail This Article
നെടുങ്കണ്ടം∙ കൽകൂന്തൽ ബേഡ്മെട്ടിലെ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. സ്വകാര്യ കമ്പനി മാലിന്യം നീക്കുന്നുവെന്ന് പഞ്ചായത്ത് അവകാശപ്പെടുമ്പോഴും ഇതൊന്നും നടക്കുന്നില്ലെന്ന് പ്ലാന്റിലെ മാലിന്യത്തിന്റെ തോത് കാണുമ്പോൾ മനസ്സിലാകും. ഹരിത കർമസേന വാർഡുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളും നെടുങ്കണ്ടം ടൗണിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളും ബേഡ്മെട്ടിലെ പ്ലാന്റിലാണ് എത്തിക്കുന്നത്.
ജില്ലയിലെ തന്നെ ആദ്യത്തെ മാലിന്യ പ്ലാന്റാണ് 2008ൽ നെടുങ്കണ്ടം ബേഡ്മെട്ടിൽ ആരംഭിച്ചത്. കൃത്യമായി തരംതിരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ കാരണം പ്ലാന്റിൽനിന്നു തിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. ഒട്ടേറെയാളുകൾ ഉപയോഗിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം നിറഞ്ഞുകഴിഞ്ഞു. വല്ലപ്പോഴും സ്വകാര്യ കമ്പനി നീക്കുന്ന പ്ലാസ്റ്റിക് മാത്രമാണ് പ്ലാന്റിൽനിന്നു പുറത്തുപോകുന്നത്. ജൈവ അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നതുമൂലം തെരുവുനായ്ക്കൾ തമ്പടിക്കുന്നതും പ്ലാന്റ് പരിസരത്താണ്.
മഴക്കാലമായതോടെ വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന ചില്ലു കുപ്പികൾ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറി. മുൻ വർഷങ്ങളിൽ പ്ലാസ്റ്റിക് അരിഞ്ഞ് വിൽപന നടത്തിയും ജൈവാവശിഷ്ടങ്ങളിൽനിന്ന് ജൈവവളം നിർമിച്ചും പഞ്ചായത്തിന് മികച്ച വരുമാനവും ലഭിച്ചിരുന്നു. എന്നാൽ മികച്ച ഉൽപാദനം നടന്നിരുന്ന പന്ത്രണ്ടോളം കംപോസ്റ്റ് യൂണിറ്റുകളിപ്പോൾ തകർന്ന നിലയിലാണ്. ഇതോടെ ജൈവ മാലിന്യങ്ങളും തെർമോകോൾ, റെക്സിൻ തുടങ്ങിയ പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങളും ഉൾപ്പെടെ ടൺ കണക്കിന് മാലിന്യമാണ് പ്ലാന്റിൽ കെട്ടിക്കിടക്കുന്നത്. പഞ്ചായത്തിന്റെ ശ്രദ്ധയില്ലാത്തതാണ് പ്ലാന്റിന്റെ പ്രവർത്തനം താറുമാറാകാൻ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.