വഴിയോര കടകൾ ഒഴിപ്പിക്കാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടു; ഭരണകക്ഷി നേതാക്കളുടെ നിർദേശമെന്ന് സൂചന
Mail This Article
മൂന്നാർ∙ വഴിയോര കടകൾ ഒഴിപ്പിക്കാനുള്ള തീരുമാനം അവസാന നിമിഷം ഉപേക്ഷിച്ചതിനു പിന്നിൽ ഭരണകക്ഷിയിൽപെട്ട ചില നേതാക്കളുടെ നിർദേശമെന്ന് സൂചന. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട പഴയ മൂന്നാർ ബൈപാസ് പാലം മുതൽ ബോഡിമെട്ട് വരെയുള്ള 87 കടകൾ ശനിയാഴ്ച രാവിലെ ഒഴിപ്പിക്കാനായിരുന്നു സബ് കലക്ടറുടെ നേതൃത്വത്തിൽ തീരുമാനിച്ചിരുന്നത്. ഇതിനായി വൻ പൊലീസ് സന്നാഹവും ദേശീയപാത, റവന്യു, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും തയാറാക്കിയിരുന്നു. എന്നാൽ ഒഴിപ്പിക്കൽ ക്രമീകരണങ്ങൾ നടക്കുന്നതിനിടയിലാണ് ദൗത്യം മാറ്റിവയ്ക്കാൻ സബ് കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഭരണകക്ഷിയിൽപെട്ട നേതാക്കന്മാരുടെ ഇടപെടലാണ് ഒഴിപ്പിക്കൽ ഉപേക്ഷിക്കാൻ കാരണമെന്നാണ് സൂചന.
കഴിഞ്ഞ മാസം സബ് കലക്ടർ, എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് മൂന്നാറിലെ പാതയോരങ്ങളിലുള്ള വഴിയോര കടകൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്. ജൂലൈ 2ന് മുൻപ് മുഴുവൻ വഴിയോര കടകളും ഒഴിപ്പിക്കാനായിരുന്നു സബ് കലക്ടർ സ്പെഷൽ റവന്യു തഹസിൽദാർക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ ഈ നിർദേശമാണ് അട്ടിമറിക്കപ്പെട്ടത്. വാഹനങ്ങൾ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വഴിയോര കച്ചവടക്കാർ കൂട്ടം ചേർന്ന് വിനോദ സഞ്ചാരികളെ ആക്രമിക്കുന്നതും ഇത്തരം കേന്ദ്രങ്ങളിൽ സ്ഥിരമായുണ്ടാകുന്ന ഗതാഗതക്കുരുക്കും കണക്കിലെടുത്താണ് പാതയോരങ്ങളിലെ കടകൾ ഒഴിപ്പിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തത്.