ജലസംഭരണിയുടെ അടിഭാഗത്ത് മണ്ണിടിച്ചിൽ; ഏതുനിമിഷവും പൊട്ടും ഈ ജലബോംബ്

Mail This Article
അടിമാലി ∙ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള അടിമാലി ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി കൊരങ്ങാട്ടിയിൽ നിർമിച്ചിട്ടുള്ള ശുചീകരണ പ്ലാന്റിന് അടിഭാഗത്ത് മണ്ണിടിച്ചിൽ. കൈനഗിരി തടയണയിൽ നിന്ന് എത്തുന്ന രണ്ടര ലക്ഷം ലീറ്റർ വെള്ളമാണു പ്ലാന്റിൽ സംഭരിക്കുന്നത്. മണ്ണിടിച്ചിൽ തുടർന്നാൽ കൊരങ്ങാട്ടി ടൗണും പരിസരവും ഒലിച്ചു പോകുന്ന ജലബോംബായി ഇതു മാറുമെന്ന ആശങ്കയിലാണു നാട്ടുകാർ. പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള മച്ചിപ്ലാവ്– കൊരങ്ങാട്ടി– കല്ലാർ റോഡിന്റെ സൈഡിൽ കട്ടിങ്ങിലാണു ശുചീകരണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
2 വർഷം മുൻപു ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് വീതികൂട്ടി ടാറിങ് ജോലികൾ നടത്തിയിരുന്നു. ഇതോടെയാണു പ്ലാന്റ് കട്ടിങ് സൈഡിനു മുകളിലായത്. ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കാൻ ബന്ധപ്പെട്ടവർ കൂട്ടാക്കാത്തതാണു പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത നാളിൽ മഴ ശക്തമായതോടെയാണ് പ്ലാന്റിന് അടിഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. nമണ്ണിടിച്ചിൽ തുടർന്നാൽ വൻ ദുരന്തമാണു കൊരങ്ങാട്ടി മേഖലയെ കാത്തിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ പ്ലാന്റിന്റെ സംരക്ഷണത്തിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.