മഴ, മണ്ണിടിച്ചിൽ; തീരാദുരിതം; കുറത്തിക്കുടി പാലത്തിന്റെ അപ്രോച്ച് റോഡ് ഒലിച്ചു പോയി

Mail This Article
അടിമാലി ∙ കനത്ത മഴയിൽ കുറത്തിക്കുടി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് ഒലിച്ചു പോയി. ഇതോടൊപ്പം പെരുമ്പൻകുത്തിൽ നിന്ന് കുടിയിലേക്കുള്ള റോഡിൽ വിവിധ ഇടങ്ങളിൽ മരം വീണ് ഗതാഗതം നിലച്ചു. ശക്തമായ കാറ്റിൽ വൈദ്യുത പോസ്റ്റുകളും തകർന്നതോടെ കുറത്തിക്കുടി ആദിവാസി സങ്കേതം ഒറ്റപ്പെട്ടു. മാങ്കുളം, അടിമാലി ഭാഗത്തേക്കുള്ള പാലത്തിന്റെ അപ്രോച്ച് റോഡാണ് തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിൽ ഒലിച്ചു പോയത്. മൊബൈൽ ഫോണുകൾക്ക് ഇവിടെ റേഞ്ച് ഇല്ലാത്തതും ആദിവാസി ഗ്രാമത്തിലെ ജനങ്ങളുടെ ദുരിതം വർധിക്കാൻ കാരണമായിട്ടുണ്ട്.

∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ കല്ലാർ തേപ്പാലപ്പടിക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മുകൾ ഭാഗത്തു നിന്ന് മണ്ണിടിഞ്ഞ് പാതയുടെ താഴേക്ക് പതിച്ചതോടെ കല്ലുവീട്ടിൽ സൈമണിന്റെ ഇരുനില കെട്ടിടം ഭാഗികമായി തകർന്നിട്ടു. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരുന്നു,
∙ കല്ലാർ–മാങ്കുളം റോഡിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയെങ്കിലും ഇന്നലെ പകൽ മഴയ്ക്ക് ശമനം വന്നതോടെ വെള്ളം ഇറങ്ങി.
∙ കുരിശുപാറ സിറ്റി മണിക്കൂറുകളോളം വെള്ളക്കെട്ടിൽ അകപ്പെട്ടു. മഹാദേവ ക്ഷേത്രം, വ്യാപാര സ്ഥാപനങ്ങൾ അങ്കണവാടി എന്നിവിടങ്ങളിൽ വെള്ളം കയറി. പാറത്തോട് സെന്റ് ജോർജ് പള്ളിയുടെ ഗ്രോട്ടോയ്ക്കു സമീപം മണ്ണിടിച്ചിൽ ഉണ്ടായി. സ്കൂട്ടറിനു കേടുപാടുകൾ സംഭവിച്ചു.

∙ അടിമാലി– രാജാക്കാട് റോഡിൽ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനു സമീപം മണ്ണിടിഞ്ഞ് സ്തംഭിച്ച ഗതാഗതം പുനഃസ്ഥാപിച്ചു. ഇവിടെ മണ്ണിടിച്ചിൽ തുടരുന്നത് പൊലീസ് സ്റ്റേഷനു ഭീഷണിയായിട്ടുണ്ട്. വിമലാ സിറ്റി എസ് വളവിന് സമീപം മണ്ണിടിച്ചിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്.
∙ അടിമാലി പഞ്ചായത്തിലെ 15, 16 വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കമ്പിളിക്കണ്ടം– പനംകുട്ടി റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
∙ പൊതുമരാമത്തു വകുപ്പിന് കീഴിലുള്ള പോത്തുപാറ–പന്നിയാർകുട്ടി വള്ളക്കടവ് റോഡ് ഇടിഞ്ഞു തകർന്നു. ഇതുവഴിയുള്ള കാൽനട യാത്രയും ദുരിതത്തിലായി.