അടിമാലി– കുമളി ദേശീയപാത (എൻഎച്ച് 185) വികസനം: സ്ഥല പരിശോധനയ്ക്കു തുടക്കം

Mail This Article
അടിമാലി ∙ അടിമാലി– കുമളി ദേശീയപാത (185) വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് എൻഎച്ച്– ലാൻഡ് അക്വിസിഷൻ അധികൃതർ സംയുക്ത സ്ഥല പരിശോധന ആരംഭിച്ചു. പാതയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി കഞ്ഞിക്കുഴിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള ലാൻഡ് അക്വിസിഷൻ ഓഫിസ് അധികൃതരുടെ നേതൃത്വത്തിലാണ് സ്ഥല പരിശോധന ആരംഭിച്ചിരിക്കുന്നത്.
കൊച്ചി– ധനുഷ്കോടി ദേശീയപാതയിലെ അടിമാലി അമ്പലപ്പടിയിൽനിന്ന് ആരംഭിച്ച് പഞ്ചായത്ത് ഓഫിസ് വരെയുള്ള 1.60 കിലോമീറ്റർ നീളത്തിൽ പുതിയ ബൈപാസ് റോഡും ശേഷിക്കുന്ന ഭാഗങ്ങളിൽ നിലവിലുള്ള പാതയിലെ വളവുകളും വ്യാപാര സ്ഥാപനങ്ങളും ഭവനങ്ങളും പരമാവധി ഒഴിവാക്കി 30 മീറ്റർ വീതിയിലാണ് ദേശീയപാതയുടെ വികസനം ലക്ഷ്യമിടുന്നത്.
ഇതിനു വേണ്ടി തയാറാക്കിയിട്ടുള്ള പുതുക്കിയ അലൈൻമെന്റ് സ്കെച്ചിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത– ലാൻഡ് അക്വിസിഷൻ അധികൃതർ സംയുക്ത പരിശോധന ആരംഭിച്ചിരിക്കുന്നത്. പരിശോധനകൾക്കുശേഷം ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലങ്ങളുടെ സർവേ നമ്പറുകൾ ഗസറ്റ് വിജ്ഞാപനത്തിലൂടെ പരസ്യപ്പെടുത്തി ഉടമകളെ അറിയിക്കും.
തുടർന്ന് നഷ്ടപരിഹാര തുക നൽകി നടപടികൾ പൂർത്തീകരിച്ച് ഏറ്റെടുത്ത സ്ഥലങ്ങൾ ദേശീയപാത അതോറിറ്റിക്ക് കൈമാറും വിധമാണ് പരിശോധനയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലാൻഡ് അക്വിസിഷൻ ഓഫിസ് ഡപ്യൂട്ടി തഹസിൽദാർ ഹാരിസ് ഇബ്രാഹിം, കെ.കെ.രാജു, ഹരീഷ് കുമാർ, സി.എസ്.ഷെമീർ, ദീപു എന്നിവരാണ് അടിമാലിയിൽനിന്ന് ആരംഭിച്ച പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.