മലയാളികുടുംബം താമസിക്കുന്ന സ്ഥലത്തിന് അവകാശവാദവുമായി തമിഴ്‌നാട് വനംവകുപ്പ്
Mail This Article
നെടുങ്കണ്ടം ∙ തമിഴ്‌നാട് വനം വകുപ്പ് അവകാശവാദമുന്നയിച്ച കമ്പംമെട്ടിലെ സ്ഥലം സംസ്ഥാന സർവേ വകുപ്പ് അളന്നു. കമ്പംമെട്ടിലെ കേരള- തമിഴ്‌നാട് അതിർത്തിയിൽ മലയാളികുടുംബം പതിറ്റാണ്ടുകളായി താമസിക്കുന്ന സ്ഥലത്തിനാണു മാസങ്ങൾക്കു മുൻപ് അവകാശവാദവുമായി തമിഴ്‌നാട് വനംവകുപ്പ് രംഗത്തെത്തിയത്. കമ്പംമെട്ട്- വണ്ണപ്പുറം മലയോര ഹൈവേക്കു സമീപം പതിറ്റാണ്ടുകളായി വീട് നിലനിൽക്കുന്ന സ്ഥലത്താണു തമിഴ്‌നാടിന്റെ വിചിത്രവാദം. സ്ഥലം തങ്ങളുടേതാണെന്നും ഒഴിഞ്ഞുപോകണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ ഇവിടെ താമസിക്കുന്ന നിർധനകുടുംബം കരുണാപുരം വില്ലേജ് ഓഫിസിൽ പരാതി നൽകിയിരുന്നു. തുടർന്നു സ്ഥലം അളന്നു തിട്ടപ്പെടുത്താൻ ഭൂരേഖ തഹസിൽദാർക്കു കരുണാപുരം വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകി. പിന്നാലെയാണു വകുപ്പിന്റെ നടപടി.
അച്ചാമ്മ വാഴക്കാലായിൽ എന്നയാൾക്കു 4 വർഷം മുൻപു ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിച്ചു നൽകിയ വീടാണിത്. കരുണാപുരം പഞ്ചായത്ത് ഒൻപതാം വാർഡിൽ 675–ാം വീട്ടുനമ്പറിൽ സ്ഥിതി ചെയ്യുന്ന വീട് 2004ൽ കമ്പംമെട്ട് സ്വദേശിയിൽ നിന്ന് ഇവർ വാങ്ങിയതാണ്. ഒരു വർഷം മുൻപ് അച്ചാമ്മ മരിച്ചു. അച്ചാമ്മയുടെ മകൾ ഏലിയാമ്മയും 2 മക്കളും പിതാവ് സുരേന്ദ്രനുമാണു നിലവിലെ താമസക്കാർ.