പക്ഷിസർവേ: മൂന്നാറിൽ പുതിയ 11 ഇനം പക്ഷികൾ

Mail This Article
മൂന്നാർ ∙ മൂന്നാർ വന്യജീവിസങ്കേതത്തിൽ നടത്തിയ സർവേയിൽ പുതിയ 11 ഇനം പക്ഷികളെയും എട്ടിനം ചിത്രശലഭങ്ങളെയും അഞ്ചിനം തുമ്പികളെയും കണ്ടെത്തി. ഇതോടെ മേഖലയിൽ ആകെ 258 വിഭാഗത്തിൽപെട്ട പക്ഷികളും 246 ഇനത്തിൽപെട്ട ചിത്രശലഭങ്ങളും 58 ഇനത്തിൽപെട്ട തുമ്പികളും ഉള്ളതായി കണ്ടെത്തി. വന്യജീവി വകുപ്പ്, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ 78 പേരാണു നാലുദിവസം സർവേ നടത്തിയത്.

മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി.ഹരികൃഷ്ണൻ, അസി. വൈൽഡ് ലൈഫ് വാർഡൻമാരായ നിതിൻലാൽ, കെ.കെ.അനന്തപത്മനാഭൻ, പി.രാജശേഖരൻ, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി റിസർച് അസോഷ്യേറ്റ് ഡോ. കലേഷ് സദാശിവൻ എന്നിവർ നേതൃത്വം കൊടുത്തു.

പുതിയ ഇനം പക്ഷികൾ
പുള്ളുനത്ത്, പാഞ്ചാലിക്കാട, പുളളിമൂങ്ങ, കാലങ്കോഴി, ആറ്റക്കുരുവി, കുങ്കുമക്കുരുവി, വലിയ വരമ്പൻ, ചെമ്പൻപാടി, നെൽപൊട്ടൻ, ചാരച്ചിലപ്പൻ, ഗൗളിക്കിളി. പുതിയ ചിത്രശലഭങ്ങൾ: ചോല പാപ്പാത്തി, ചോലപ്പൊട്ടൻ, മലബാർ റോസ്, കാട്ടുപാത്ത, നാട്ടുമരത്തുള്ളൻ, കോകിലൻ, കാനറാ ശരശലഭം, കരിംപരപ്പൻ.പുതിയ ഇനം തുമ്പികൾ: കാട്ടുപതുങ്ങൻ, പൊഴിത്തുമ്പി, നീലക്കുറുവാലൻ, പവിഴവാലൻ, പച്ച ചേരാച്ചിറകൻ.