ADVERTISEMENT

കുമളി ∙ വൈദ്യുതി ബോർഡിന്റെ അലംഭാവം മൂലം കരിങ്കുരങ്ങുകൾ ഷോക്കേറ്റു ചാകുന്നത് തുടരുന്നു. ഒരേ സ്ഥലത്തു തന്നെ 2 വർഷത്തിനുള്ളിൽ ചത്തത് 7 കരിങ്കുരങ്ങുകൾ. കുമളി ടൗണിൽ കുളത്തുപാലത്തിനു സമീപമുള്ള വൈദ്യുത പോസ്റ്റിൽ നിന്നാണ് കരിങ്കുരങ്ങുകൾ ഷോക്കേറ്റു വീഴുന്നത്. ഇന്നലെ 8 കുരങ്ങുകളുടെ കൂട്ടമാണ് ഇതുവഴി എത്തിയത്. അതിൽ കുഞ്ഞിനെ മാറോടുചേർത്തു പിടിച്ച് വൈദ്യുത പോസ്റ്റിലൂടെ മറുഭാഗത്തേക്കു കടക്കാൻ ശ്രമിച്ച തള്ളക്കുരങ്ങാണ് ആദ്യം വൈദ്യുതാഘാതമേറ്റു വീണത്. കുഞ്ഞ് പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും തള്ളക്കുരങ്ങ് ചത്തു. 

ഇവയ്ക്കു പിന്നാലെ എത്തിയ 2 കുരങ്ങുകൾ കൂടി പരുക്കുകളോടെ രക്ഷപ്പെട്ടു. ഈ സംഭവത്തിന് സാക്ഷികളായ നാട്ടുകാർ ശേഷിച്ച കുരങ്ങുകളെ ഓടിച്ചുവിട്ടതിനാൽ അവ രക്ഷപ്പെട്ടു. കുരങ്ങുകൾ കൂട്ടമായി എത്തുന്നതു കണ്ടപ്പോൾ തന്നെ സമീപത്ത് സ്റ്റുഡിയോ നടത്തുന്ന വിശ്വൻ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. സമീപത്തെ ചില വ്യാപാരികളും ഫോൺ വിളിച്ചെങ്കിലും കെഎസ്ഇബിയുടെ ഫോൺ എടുക്കാൻ ആരുമുണ്ടായില്ല. 

1)  വൈദ്യുത പോസ്റ്റിനു മുകളിൽ വൈദ്യുത കമ്പിക്കിടയിൽ ഇരിക്കുന്ന കരിങ്കുരങ്ങുകൾ. 
2)  നിമിഷ നേരത്തിനകം വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് കുഞ്ഞും അമ്മക്കുരങ്ങും പോസ്റ്റിൽ നിന്നു തെറിച്ചു താഴേക്കു വീഴുന്നു. അമ്മക്കുരങ്ങ് ചത്തു. കുട്ടിക്കുരങ്ങിനു പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു.
1) വൈദ്യുത പോസ്റ്റിനു മുകളിൽ വൈദ്യുത കമ്പിക്കിടയിൽ ഇരിക്കുന്ന കരിങ്കുരങ്ങുകൾ. 2) നിമിഷ നേരത്തിനകം വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് കുഞ്ഞും അമ്മക്കുരങ്ങും പോസ്റ്റിൽ നിന്നു തെറിച്ചു താഴേക്കു വീഴുന്നു. അമ്മക്കുരങ്ങ് ചത്തു. കുട്ടിക്കുരങ്ങിനു പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു.

കുരങ്ങുകൾ വൈദ്യുതാഘാതമേറ്റു വീഴുന്നതിന് പല തവണ സാക്ഷ്യം വഹിക്കേണ്ടി വന്ന വിശ്വൻ പിന്നീട് വനപാലകരെ വിവരം അറിയിച്ച ശേഷം ക്യാമറ കയ്യിലെടുത്തു. കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ച തള്ളക്കുരങ്ങ് ഷോക്കേറ്റു പിടഞ്ഞു വീഴുമ്പോൾ നിസ്സഹായതയോടെ ഇതു ക്യാമറയിൽ പകർത്താൻ മാത്രമേ വിശ്വനു കഴിഞ്ഞുള്ളൂ. വിളിച്ചപ്പോൾ കെഎസ്ഇബി ജീവനക്കാർ ഫോൺ എടുത്തിരുന്നെങ്കിൽ ലൈൻ ഓഫ് ചെയ്ത് ഈ ജീവികളെ രക്ഷപ്പെടുത്താമായിരുന്നു എന്നാണ് അപകടം നേരിൽ കണ്ടവർ പറയുന്നത്.

English Summary:

Langur electrocution deaths continue to plague Kumali due to KSEB negligence. Seven langurs have died in two years at the same location, highlighting the urgent need for improved safety measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com