ത്രിവേണി സംഗമത്തിലും കനാലിലും സുരക്ഷയില്ല

Mail This Article
മൂലമറ്റം ∙ കനാലിലും ത്രിവേണി സംഗമത്തിലും കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപെടുന്നത് പതിവാകുമ്പോൾ സുരക്ഷാ മാർഗങ്ങളില്ല. മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന് ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമൊഴുകുന്നത് മൂലമറ്റം ടൗണിന് മധ്യത്തിലൂടെ നിർമിച്ചിട്ടുള്ള കനാൽ വഴിയാണ്.
വൈദ്യുതി നിലയത്തിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകളുടെ എണ്ണമനുസരിച്ച് കനാലിലെ ജലനിരപ്പും ഒഴുക്കും കൂടിയും കുറഞ്ഞുമിരിക്കും. അപ്രതീക്ഷിതമായുണ്ടാകുന്ന ജലപ്രവാഹവും ഒഴുക്കും കനാലിൽ കുളിക്കാനിറങ്ങുന്നവരെ അപകടത്തിലാക്കും. ഒട്ടേറെ അപകടങ്ങളാണ് ഇത്തരത്തിൽ ഇവിടെയുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ത്രിവേണി സംഗമത്തിൽ കുളിക്കാൻ ഇറങ്ങിയവർ ഒഴുക്കിൽപെട്ടെങ്കിലും നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. അടിയൊഴുക്ക് തണുപ്പു കൂടുതലും ഏറെ ആഴവും ജലാശയത്തിലുണ്ട്. എന്നാൽ ഒരിടത്തും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല. വിദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവരാണ് ജലാശയത്തിൽ അപകടത്തിൽപെടുന്നവരിൽ ഏറെയും.
മൂലമറ്റം കനാലിൽ വീണ് അപകടം ഒഴിവാക്കാൻ കെഎസ്ഇബി പദ്ധതി തയാറാക്കുമെന്ന് പറഞ്ഞിരുന്നു. അലാം അടക്കം സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കെഎസ്ഇബിയെ സമീപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ ആവശ്യമനുസരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാൽ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രായോഗികമല്ല. പകരം കനാലിൽ കൂടുതൽ പ്രകാശ സംവിധാനം ഒരുക്കും. ഇതോടൊപ്പം കനാലിന്റെ ഇരുകരകളിലും വടം സ്ഥാപിക്കാനാവശ്യമായ പൈപ്പുകൾ സ്ഥാപിക്കും.
ഒഴുക്കിൽപെടുന്ന ആളുകൾക്ക് പിടിച്ചുകയറാൻ ഇത് സഹായകരമാകും തുടങ്ങിയ നിർദേശങ്ങൾ വച്ചിരുന്നെങ്കിലും 4 വർഷം പിന്നിട്ടെങ്കിലും നടപടിയായില്ല. വൈദ്യുതി നിലയത്തിൽ കൂടുതൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുമ്പോൾ അപകടസാധ്യതയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കിയാൽ ഇത്തരം അപകടങ്ങളൊഴിവാക്കാനാകും.