ചൊക്രമുടി വിവാദഭൂമിയിൽ വീണ്ടും കയ്യേറ്റ ശ്രമം

Mail This Article
രാജകുമാരി∙ ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം നടന്നതായി പ്രത്യേക അന്വേഷണസംഘവും റവന്യു വകുപ്പും സ്ഥിരീകരിച്ച സ്ഥലത്ത് വീണ്ടും കയ്യേറ്റ ശ്രമം. ഇന്നലെ രാവിലെ 9ന് പത്തിലധികം പേരടങ്ങുന്ന സംഘം, ചൊക്രമുടിയിലേക്ക് പ്രവേശിക്കുന്ന റോഡിനു കുറുകെയുണ്ടായിരുന്ന ഗേറ്റിൽ നാട്ടുകാർ സ്ഥാപിച്ചിരുന്ന പൂട്ട് പൊളിച്ച് അകത്തു കയറി. തുടർന്ന് വിവാദ ഭൂമിയിലെ ഒരേക്കറോളം സ്ഥലത്തെ പുല്ലും നീലക്കുറിഞ്ഞി ചെടികളും യന്ത്രസഹായത്തോടെ വെട്ടിനശിപ്പിച്ചു. സംഭവമറിഞ്ഞ് ചൊക്രമുടി സംരക്ഷണ സമിതി പ്രവർത്തകരും രാജാക്കാട് പൊലീസും സ്ഥലത്തെത്തി.
ഉടൻതന്നെ കാടു വെട്ടുന്ന യന്ത്രങ്ങളുമായി ഏഴു പേർ ഇവിടെനിന്ന് വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഇവിടെ ഭൂമി വാങ്ങിയ അടിമാലി സ്വദേശിയുടെയും മറ്റു സ്ഥലമുടമകളുടെയും തൊഴിലാളികളാണ് തങ്ങളെന്ന് ബാക്കിയുണ്ടായിരുന്ന സംഘത്തിലെ ചിലർ ചൊക്രമുടി സംരക്ഷണസമിതി ഭാരവാഹികളോട് പറഞ്ഞു. ചൊക്രമുടി സംരക്ഷണ സമിതി ചെയർമാനും ബൈസൺവാലി പഞ്ചായത്ത് അംഗവുമായ സന്തോഷ് ഭാസ്കരന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ഈ വിവരം സബ് കലക്ടറെ അറിയിച്ചിരുന്നു.
എങ്കിലും റവന്യു സംഘം ഈ സമയത്തൊന്നും ഇവിടെ എത്തിയില്ലെന്ന് ഇവർ പറയുന്നു. ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം സ്ഥിരീകരിക്കുകയും ഇവിടെ ഭൂമി വാങ്ങിയവരുടെയും പട്ടയ ഉടമകളുടെയും വിചാരണ പൂർത്തിയാവുകയും ചെയ്തിട്ടും തുടർനടപടികൾ സ്വീകരിക്കാൻ വൈകുന്നു എന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും കയ്യേറ്റശ്രമം നടന്നത്. സംഭവത്തിൽ ദേവികുളം തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ദേവികുളം സബ് കലക്ടർ വി.എം.ജയകൃഷ്ണൻ പറഞ്ഞു.