ADVERTISEMENT

ചെറുതോണി∙ ജില്ലാ ആസ്ഥാന മേഖലയിലടക്കം ഹൈറേഞ്ചിലെ പല ഗ്രാമങ്ങളും വ്യാജമദ്യ വിൽപനക്കാരുടെ പിടിയിലായി. ചട്ടപ്പടിയുള്ള പരിശോധനകളല്ലാതെ പൊലീസ്, എക്സൈസ് അധികൃതരുടെ കാര്യമായ ഇടപെടൽ പല മേഖലകളിലും ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് പള്ളിക്കവല, ഉദയാസിറ്റി, ചാലിസിറ്റി, വിമലഗിരി എന്നിവിടങ്ങളിലും, വാത്തിക്കുടി പഞ്ചായത്തിലെ മന്നാത്തറ, പതിനേഴു കമ്പനി, പതിനാറാംകണ്ടം, പെരിയാർവാലി ഭാഗങ്ങളിലുമാണ് ഏറ്റവുമധികം വ്യാജമദ്യ വിൽപന നടക്കുന്നത്.

ബവ്റിജസ് കോർപറേഷന്റെ ചില്ലറ വിൽപന ശാലയിൽ നിന്നും വാങ്ങുന്ന മദ്യം ആവശ്യക്കാർക്ക് ഇരട്ടി വിലയ്ക്ക് ചില്ലറ വിൽപന നടത്തുകയാണ് ഇക്കൂട്ടരുടെ പതിവ്. ശീതള പാനീയങ്ങളുടെ ഒഴിഞ്ഞ കുപ്പികൾ ശേഖരിച്ച് ഇതിൽ നിറച്ചാണ് ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്നത്. പൈനാപ്പിൾ, മാങ്ങ, ആപ്പിൾ തുടങ്ങിയ ജൂസ് ഇനങ്ങൾ ബേക്കറിയിൽ നിന്നും വാങ്ങിക്കൊണ്ടു പോകുന്നതായി നടിച്ചാണു ഇവർ ബവ്റിജസിൽ നിന്ന് വാങ്ങുന്ന മദ്യം ആവശ്യക്കാർക്ക് ചില്ലറയായി വിതരണം ചെയ്യുന്നത്.ഈ പ്രദേശങ്ങളിലെ ചില ഓട്ടോറിക്ഷ ഡ്രൈവർമാരാണ് വിൽപനക്കാർക്ക് വൻതോതിൽ മദ്യം എത്തിച്ചു കൊടുക്കുന്നത് എന്നും നാട്ടുകാർ പറയുന്നു. പതിനാറാംകണ്ടം കേന്ദ്രീകരിച്ച് പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥികൾക്കും അടുത്തയുടെയായി മദ്യം നൽകുന്നതായി നാട്ടുകാർ പറയുന്നു.

നാട്ടിൽ മദ്യ വിൽപന തകൃതിയായതോടെ ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും വർധിച്ചു.കഴിഞ്ഞ ദിവസം പതിനാറാംകണ്ടം ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ കൺട്രോൾ പാനൽ നശിപ്പിച്ചത് വ്യാജ മദ്യലോബിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. നാളുകളായി പ്രവർത്തന രഹിതമായിരുന്ന ലൈറ്റ് പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ തകരാറുകൾ പരിഹരിച്ച് പ്രവർത്തിച്ചു തുടങ്ങിയിരുന്നു. മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ അറ്റകുറ്റപ്പണികൾ നടത്തി പ്രകാശിച്ചു തുടങ്ങിയ ലൈറ്റിന്റെ കൺട്രോൾ പാനൽ രണ്ട് ദിവസത്തിനു ശേഷം സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിക്കുകയായിരുന്നു.

പതിനാറാംകണ്ടം ക്ഷേത്ര പരിസരത്തുണ്ടായിരുന്ന വഴിവിളക്കുകളും മുൻപ് ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു. മാസങ്ങൾക്കു മുൻപ് കൗമാരക്കാരനായ വിദ്യാർഥിയെ അതേ ക്ലാസിലെ മറ്റ് രണ്ടു കുട്ടികൾ ചേർന്ന് മർദിക്കുകയും പരുക്കേൽപിക്കുകയും ചെയ്ത സംഭവമുണ്ടായി. കുറ്റക്കാരായ വിദ്യാർഥികൾ മദ്യം ഉപയോഗിക്കുന്നവരാണെന്ന് വ്യക്തമായിരുന്നെങ്കിലും ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ മൂലം കാര്യമായ നടപടി ഉണ്ടായില്ല. വാത്തിക്കുടി, മരിയാപുരം, കാമാക്ഷി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമങ്ങൾ അനധികൃത മദ്യ വിൽപനക്കാരുടെ പിടിയിലായിട്ടും കാര്യമായ നടപടി സ്വീകരിക്കാൻ പൊലീസും എക്സൈസും തയാറാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.

English Summary:

Illicit liquor sales are rampant in Cheruthony's High Range, with police and excise officials failing to act despite widespread complaints. The issue affects minors, fuels anti-social activities, and demands immediate attention from authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com