ആക്രമണം രൂക്ഷം; തേനീച്ച പറപ്പിച്ചത് 40 കുടുംബങ്ങളെ

Mail This Article
രാജകുമാരി ∙ ഒന്നര പതിറ്റാണ്ടിലധികമായി പെരുന്തേനീച്ച ശല്യം മൂലം പാെറുതി മുട്ടിയ കജനാപ്പാറ രാജകുമാരി എസ്റ്റേറ്റ് കോളനിയെ നാൽപതോളം കുടുംബങ്ങളെ രാജകുമാരി പഞ്ചായത്ത് മുൻകയ്യെടുത്ത് കമ്യുണിറ്റി ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോളനിയിലെ വൻമരത്തിലുള്ള നാൽപതോളം പെരുന്തേനീച്ച കൂടുകൾ ഒഴിപ്പിച്ച് മരത്തിന്റെ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിനാണ് ആളുകളെ മാറ്റിപാർപ്പിച്ചത്.
വനം വകുപ്പിന്റെയും അഗ്നിശമന സേനയുടെയും സഹകരണത്തോടെയാണ് പെരുന്തേനീച്ചകളെ കൂടുകളിൽ നിന്ന് തുരത്താൻ നടപടി സ്വീകരിച്ചത്. ഇതിനായി ആദിവാസി വിഭാഗത്തിൽപെട്ട സംഘത്തെ സ്ഥലത്തെത്തിച്ചു. ഒരാഴ്ച്ചക്കുള്ളിൽ പെരുന്തേനീച്ചകളെ തുരത്തി മരത്തിന്റെ ശിഖരങ്ങൾ വെട്ടി മാറ്റാനാണ് ശ്രമം.
നിയമതടസ്സമില്ല; പക്ഷേ, സംവിധാനങ്ങളില്ല
ഒട്ടേറെ പെരുന്തേനീച്ച–കടന്നൽ കൂടുകൾ ജനവാസ മേഖലകളിലെ മരങ്ങളിലും കെട്ടിടങ്ങളിലുമാെക്കെയുണ്ടെങ്കിലും ഇവയെ ഒഴിവാക്കുന്നതിന് വനം വകുപ്പിനോ, അഗ്നിരക്ഷാസേനയ്ക്കോ സംവിധാനങ്ങളും പരിശീലനം ലഭിച്ച ജീവനക്കാരും ഇല്ല. പെരുന്തേനീച്ച–കടന്നൽ വിഭാഗത്തിലുള്ള ഉപദ്രവകാരികളായ ഷഡ്പദങ്ങളെ നശിപ്പിക്കുന്നതിന് നിയമതടസ്സമില്ല.
നഷ്ടപരിഹാരം; മാനദണ്ഡം പുതുക്കണം
1980ലെ റൂൾസ് ഫോർ പേയ്മെന്റ് ഓഫ് കോംപൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് അനിമൽസ് ചട്ടത്തിലെ ചട്ടം 2(എ) പ്രകാരമുള്ള വന്യജീവികളുടെ നിർവചനത്തിൽ തേനീച്ച, കടന്നൽ എന്നിവയെ കൂടി ഉൾപ്പെടുത്തിയാണ് 2022 മുതൽ ഇവയുടെ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം നൽകുന്നത്. ഇൗ ഉത്തരവിൽ കഴിഞ്ഞ വർഷം സർക്കാർ മുൻകാല പ്രാബല്യത്തോടെ ഭേദഗതി വരുത്തി. വനത്തിനകത്ത് വച്ച് തേനീച്ച–കടന്നൽ കുത്തേറ്റ് ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപയും വനത്തിന് പുറത്താണെങ്കിൽ 2 ലക്ഷം രൂപയും നഷ്ടപരിഹാരം ലഭിക്കും. അതിനാൽ തേനീച്ച–കടന്നൽ കുത്തേറ്റ് മരിക്കുന്ന എല്ലാവർക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാണ്.