പിടിയിലായ സംഘത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ വാങ്ങിയ 3 പേർ പിടിയിൽ

Mail This Article
കട്ടപ്പന/ രാജകുമാരി ∙ സ്ഫോടകവസ്തുക്കൾ കടത്തുന്നതിനിടെ വണ്ടൻമേട് പൊലീസ് പിടികൂടിയ സംഘത്തിൽ നിന്നു സാധനങ്ങൾ വാങ്ങിയ 3 പേരെ ഉപ്പുതറ, ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. കൽത്തൊട്ടി മുളയ്ക്കൽ മനോജ് (ജോസഫ് മാത്യു-45), കൽത്തൊട്ടി കടുപ്പിൽ റോയി ഏബ്രഹാം (46) എന്നിവരെ ഉപ്പുതറ പൊലീസും പൂപ്പാറ പടിക്കപാടത്ത് ബിജു മാണി(43)യെ ശാന്തൻപാറ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്ന് 68 ജലറ്റിൻ സ്റ്റിക്കുകളും 133 ഇലക്ട്രിക് ഡിറ്റനേറ്ററുകളും കണ്ടെത്തി. 210 ഡിറ്റനേറ്ററുകളാണു വാങ്ങിയതെന്ന് ഉപ്പുതറയിൽ നിന്നു പിടിയിലായവർ മൊഴി നൽകി. ബാക്കിയുള്ളവ ഉപയോഗിച്ചു. പാറഖനന, കിണർനിർമാണ തൊഴിലാളികളായ ഇവർ കുളം നിർമാണത്തിനായാണ് ഇവ വാങ്ങിയത്. കുളം നിർമാണം നടക്കുന്ന സ്ഥലത്തിന്റെ ഉടമകളും ഉപ്പുതറ വളകോട് സ്വദേശികളുമായ സജി വർഗീസ്, പ്രിൻസ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജീപ്പിൽ സ്‌ഫോടകവസ്തുക്കളുമായി പോകുമ്പോൾ പുളിയൻമലയ്ക്കു സമീപം ഈരാറ്റുപേട്ട സ്വദേശി ഷിബിലിയെ വണ്ടൻമേട് പൊലീസ് ശനിയാഴ്ച പിടികൂടിയിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തീക്കോയി നടയ്ക്കൽ ഫൈസിയെയും പിടികൂടി. ഇരുവരെയും ചോദ്യം ചെയ്തതോടെയാണു സ്‌ഫോടകവസ്തുക്കൾ വാങ്ങിയവരെക്കുറിച്ചു വിവരം ലഭിച്ചത്.