റോഡരികിൽ മാലിന്യം തള്ളി; അനങ്ങാതെ തൊടുപുഴ നഗരസഭ

Mail This Article
തൊടുപുഴ ∙ ചാക്കുകളിലാക്കി കെട്ടിയ മാലിന്യം നഗരത്തിലെ പ്രധാന റോഡരികിൽ തള്ളി. തൊടുപുഴയിലെ ഏറ്റവും തിരക്കേറിയ റോഡരികിൽ ഒരു പകൽ മുഴുവൻ മാലിന്യം കുമിഞ്ഞുകൂടി കിടന്നിട്ടും സംഭവത്തിൽ യാതൊരു നടപടിയും കൈക്കൊള്ളാൻ നഗരസഭാ അധികൃതർ തയാറായില്ലെന്നും പരാതിയുണ്ട്.ഇന്നലെ രാവിലെ മുതലാണ് കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപാസിൽ ന്യൂമാൻ കോളജിന് സമീപം റോഡരികിലായി ചാക്കുകളിൽ കെട്ടിയ മാലിന്യം തള്ളിയിരിക്കുന്നതായി സമീപത്തുള്ള വ്യാപാരികളും മറ്റും കാണുന്നത്.
നടപ്പാതയോടു ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് സംരക്ഷണ വേലിയിൽ ചാരി വച്ചിരിക്കുന്ന നിലയിലാണ് മാലിന്യം നിറച്ച ചാക്കുകൾ. ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം ചാക്കുകളിൽനിന്നു റോഡിലേക്കും നടപ്പാതയിലേക്കും ചിതറി വീഴുന്നുണ്ട്.തൊടുപുഴ നഗരത്തിലെ ഒരു തിയറ്ററിനോട് അനുബന്ധിച്ചുള്ള വ്യാപാര സ്ഥാപനത്തിൽ നിന്നുള്ളതാണ് മാലിന്യമെന്ന് സ്ഥലത്തെത്തിയവർ പറഞ്ഞു.
ഇതുൾപ്പെടെയുള്ള വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാൻ അധികൃതർ തയാറായിട്ടില്ല.ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്ന് മാലിന്യം റോഡിലേക്കാകെ പരന്നൊഴുകിയിട്ടുണ്ട്. കോളജും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുമുള്ള ഭാഗത്താണ് ഇത്രയേറെ മാലിന്യം തള്ളിയിരിക്കുന്നത്.
രാത്രി സമയത്ത് വാഹനത്തിലെത്തിച്ചതാകാൻ സാധ്യതയുണ്ടെന്ന് സമീപത്തുള്ളവർ സൂചിപ്പിച്ചു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ചാൽ ഇതെത്തിച്ചവരെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കും.പൊതു സ്ഥലത്തെ മാലിന്യ തള്ളൽ തടയാൻ നടപടി സ്വീകരിക്കേണ്ട നഗരസഭ പൊതുമരാമത്ത് വകുപ്പ് റോഡിൽ തള്ളിയ മാലിന്യം നീക്കം ചെയ്യുന്നതോടൊപ്പം ഇതു കൊണ്ടുവന്നിട്ടവർക്കെതിരെ കർശന നടപടിയും സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.