ADVERTISEMENT

പീരുമേട്∙ കാട്ടാനയുടെ ആക്രമണത്തിൽ കല്ലാർ പുതുവലിൽ വ്യാപകമായി ഏലം കൃഷി നശിച്ചു. താട്ടാംപറമ്പിൽ ടി.കെ.മാത്യുവിന്റെ കൃഷിയിടത്തിലെ ഏലച്ചെടികളാണ് വ്യാപകമായി ചവിട്ടി മെതിച്ചു കളഞ്ഞത്. കയ്യാലകളും തകർത്തു. കഴിഞ്ഞ ദിവസം രാത്രി കല്ലാർകവലയ്ക്ക് സമീപമുള്ള ബിഡിഎസ് എസ്റ്റേറ്റിലും കാട്ടാനക്കൂട്ടം വൻനാശം വിതച്ചിരുന്നു. വിളവെടുക്കാൻ പാകമായ ഏലച്ചെടികൾ നശിച്ചത് വലിയ നഷ്ടമായി. ആനക്കൂട്ടം സ്ഥിരമായി പരിസര പ്രദേശങ്ങളിൽ എത്താറുണ്ട്. വനാതിർത്തിയോടു ചേർന്ന് കിടക്കുന്ന പ്രദേശത്ത് ഫെൻസിങ് ഉൾപ്പെടെ ഒരു സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല. ആന തുടർച്ചയായി എത്തുന്നതിനാൽ തൊഴിലാളികൾ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നില്ല. കൂടാതെ വീടുകളുടെ പരിസരത്തു വരെ ആനകൾ എത്തുന്നതും പതിവാണ്. കല്ലാർ പുതുവലിൽ കഴിഞ്ഞ രാത്രിയും ആന ഇറങ്ങിയിരുന്നു. രാത്രികാലങ്ങളിൽ വനം വകുപ്പിന്റെ പട്രോളിങ് വേണമെന്നാണ് ആവശ്യം. 

കഴിഞ്ഞദിവസം രാത്രി കാന്തല്ലൂർ പെരുമലയിൽ വഴിയോരത്തെ പെട്ടിക്കട കാട്ടാനകൾ തകർത്ത നിലയിൽ
കഴിഞ്ഞദിവസം രാത്രി കാന്തല്ലൂർ പെരുമലയിൽ വഴിയോരത്തെ പെട്ടിക്കട കാട്ടാനകൾ തകർത്ത നിലയിൽ

കാന്തല്ലൂരിലും  കാട്ടാനശല്യം 
മറയൂർ∙ കാന്തല്ലൂരിലെ കാട്ടാന ശല്യത്തിനു തടയിടാൻ കഴിഞ്ഞയാഴ്ച പ്രൈമറി റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ കാട്ടാനകൾ ഗ്രാമങ്ങളിൽ കയറിവരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം രാത്രി പെരുമല ഗ്രാമത്തിലെ റോഡിലെത്തിയ രണ്ട് കാട്ടാനകൾ പെട്ടിക്കടകൾ തകർത്തു. തുടർന്ന് കൃഷിത്തോട്ടത്തിൽ ഇറങ്ങി വാഴ ഉൾപ്പെടെയുള്ള കൃഷികൾ നശിപ്പിച്ചു. അതിരാവിലെയാണ് വനത്തിലേക്ക് മടങ്ങിയത്. 6 മാസം മുൻപ് കാന്തല്ലൂർ മേഖലയിൽ കൃഷിത്തോട്ടത്തിൽ തമ്പടിച്ചിരുന്ന കാട്ടാനകൾ വലിയ തോതിൽ നാശം വരുത്തിയിരുന്നു. തുടർന്ന് 3 ദിവസം കർഷകർ വനംവകുപ്പ് ഓഫിസിനു മുന്നിൽ സമരം നടത്തിയാണ് ആനകളെ വനത്തിലേക്ക് ഓടിച്ചു വിടാൻ നടപടി എടുത്തത്.  ഒരു മാസമായി കാന്തല്ലൂർ മേഖലയിൽ കാട്ടാനകൾ ഇറങ്ങി കൃഷി സ്ഥലങ്ങളിലും റിസോർട്ട് പരിസരങ്ങളിലും നാശം വരുത്തുന്നു. രാത്രി റോഡിൽ ഇറങ്ങുന്ന ആനകൾ യാത്രകളും തടയുന്നത് പതിവാണ്. നിലവിൽ ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ നിരീക്ഷിച്ച് ഓടിച്ചു വിടാൻ അധികൃതർ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

Wild elephant attacks in Kerala cause extensive damage to cardamom plantations and threaten residents. Farmers are demanding increased night patrols and protective measures from the Forest Department to address the ongoing crisis.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com