ADVERTISEMENT

പ്രയോജനമില്ലാതെ കോടികൾ മുടക്കിയ തടയണകൾ
മൂന്നാർ മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ 3 വർഷം മുൻപ് കോടികൾ ചെലവഴിച്ചു നിർമിച്ച തടയണകൾ ഉപയോഗപ്പെടുത്താതെ നശിക്കുന്നു. രണ്ടായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന വിവിധ കോളനികൾ, ഇക്കാ നഗർ, ടൗൺ, നല്ലതണ്ണി, പഴയ മൂന്നാർ, സൈലന്റ് വാലി റോഡ് എന്നീ മേഖലകളിൽ ശുദ്ധജലമെത്തിക്കുന്നതിനായി നിർമിച്ച തടയണകളാണ് ഉപേക്ഷിക്കപ്പെട്ടത്. ടൗണിനു സമീപമുള്ള പെരിയവര കവല, പെരിയവര പാലം എന്നിവിടങ്ങളിലായി കന്നിയാറിനു കുറുകെ 3.53 കോടി രൂപ ചെലവിലാണ് രണ്ട് തടയണകൾ നിർമിച്ചത്. പദ്ധതി പ്രകാരം തടയണയിൽ നിന്നു 500 അടിയിലധികം ഉയരത്തിലുള്ള മലമുകളിലേക്ക് വെള്ളം എത്തിക്കുന്നതും റവന്യു ഭൂമിയിൽ സംഭരണി, ശുദ്ധീകരണ സംവിധാനം എന്നിവ നിർമിക്കുന്നതിനുള്ള തടസ്സവും വൻ ചെലവും ഉൾപ്പെടെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നു കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് കമ്മിറ്റി പദ്ധതി ഏറ്റെടുക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്. 

തുരുമ്പെടുത്ത് ഗാന്ധിനഗർ ജലപദ്ധതി
കുളവും മോട്ടറും കുളം നിറയെ വെള്ളവുമുണ്ടെങ്കിലും പാമ്പാടുംപാറ പഞ്ചായത്തിലെ പത്തനിപ്പാറ ഗാന്ധിനഗർ ശുദ്ധജല പദ്ധതിയിൽ വെള്ളമില്ലാതായിട്ട് വർഷങ്ങൾ. ശുദ്ധജലം വിതരണം ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾ രണ്ട്‌ കിലോമീറ്റർ ദൂരത്തിൽ തുരുമ്പ് കയറി നശിച്ചതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ നൂറിലധികം കുടുംബങ്ങൾ ദുരിതത്തിലാണ്. പരാതിയുമായി ത്രിതല പഞ്ചായത്തിനെ സമീപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ അഞ്ച് വർഷമായി പദ്ധതി പൂർണമായും നിലച്ചു. ശുദ്ധജലക്ഷാമം രൂക്ഷമായ ഇവിടെ ഒരു വണ്ടിക്ക് 1500 രൂപ വരെ വില നൽകിയാണ് വെള്ളം വാങ്ങുന്നത്.

പെരിയവര കവലയിൽ കാടുകയറി കിടക്കുന്ന തടയണ
പെരിയവര കവലയിൽ കാടുകയറി കിടക്കുന്ന തടയണ

ജലക്ഷാമത്തിൽ ആദിവാസിക്കുടികളും
അടിമാലി ചിന്നപ്പാറ ആദിവാസി സങ്കേതത്തിൽ മക്കുംചാലിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം വൈകുന്നു. പുതുക്കുടിയിൽ നിന്നാണ് ഇവിടേക്ക് വെള്ളം ലഭിച്ചിരുന്നത്. ഇവിടെ നിന്നുള്ള വെള്ളം വേണ്ടവിധം എത്താതെ വന്നതോടെ മക്കുംചാലിലുള്ള കുളം രാജീവ് ഗാന്ധി ശുദ്ധജല പദ്ധതിയിലൂടെ ഏറ്റെടുത്ത് പുതിയ പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണു ജലക്ഷാമം രൂക്ഷമാകാൻ കാരണം.
പദ്ധതിയുണ്ട്, പക്ഷേ ആശ്രയം പാമ്പാർ
ജലനിധി മുഖേന ലക്ഷങ്ങൾ മുടക്കി ശുദ്ധജല പദ്ധതി നടപ്പിലാക്കിയെങ്കിലും അശാസ്ത്രീയമായ നിർമാണം മൂലം വർഷങ്ങളായി കാന്തല്ലൂർ ഇടക്കടവ് കോളനിയിൽ ജലക്ഷാമം നേരിടുകയാണ്.    നിലവിൽ ആളുകൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത് ഒരു കിലോമീറ്റർ അകലെയുള്ള പാമ്പാറിനെയാണ്. 7 വർഷം മുൻപാണ് ജലനിധി പദ്ധതിയിൽ ഇടക്കടവ്, പൊങ്ങംപള്ളി കോളനികളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി പാമ്പാറിൽ നിന്ന് ലക്ഷങ്ങൾ മുടക്കി പൈപ്പുകൾ സ്ഥാപിച്ചത്. രണ്ടു കോളനികളിലേക്കുമായി ഒരു പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്നതിനാൽ ചുരക്കുളം കഴിഞ്ഞ് ഇടക്കടവിലേക്ക് വെള്ളം എത്താറില്ലെന്നു പ്രദേശവാസികൾ പറയുന്നു. മാലിന്യങ്ങൾ കലർന്ന പാമ്പാറിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുന്നതായും പരാതിയുണ്ട്. 

ശുദ്ധജല വിതരണത്തിനായി ഇടക്കടവിൽ ജലനിധി സ്ഥാപിച്ച വാട്ടർടാങ്ക് ഉപയോഗശൂന്യമായി കിടക്കുന്നു
ശുദ്ധജല വിതരണത്തിനായി ഇടക്കടവിൽ ജലനിധി സ്ഥാപിച്ച വാട്ടർടാങ്ക് ഉപയോഗശൂന്യമായി കിടക്കുന്നു

പതിറ്റാണ്ടുകളായി തുടരുന്ന കാത്തിരിപ്പ്
കുമളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട അമാവാസി മേട്ടിലെ ജനങ്ങൾക്ക് പതിറ്റാണ്ടുകൾ കാത്തിരുന്നിട്ടും പരിഹരിക്കപ്പെടാത്ത വിഷയമാണ് ശുദ്ധജലക്ഷാമം. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ ടാങ്ക് നിർമിച്ച്‌ പ്രദേശമാകെ വെള്ളം എത്തിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. തേക്കടി - ചക്കുപള്ളം ശുദ്ധജലവിതരണ പദ്ധതിയിൽ നിന്ന് ഈ ടാങ്കിൽ വെള്ളം എത്തിക്കാനാണ് പദ്ധതി. ടാങ്ക് നിർമിക്കാൻ സ്ഥലം വാങ്ങാനായി പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ ആളുകളിൽ നിന്ന് പണവും പിരിച്ചു. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും ടാങ്ക് നിർമാണം നടന്നില്ല. 
അറക്കുളം ‘മലിനജല’ പദ്ധതി
അറക്കുളം പഞ്ചായത്തിൽ ശുദ്ധജലവിതരണ പദ്ധതിയിൽ നിന്നു ലഭിക്കുന്നത് മലിനജലം. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ നടപടിയില്ല. പണിക്കർ തോട്ടിൽ നിന്നടക്കമുള്ള മാലിന്യമാണ് ഇവിടെ പമ്പ് ചെയ്തു വിതരണം ചെയ്യുന്നത്. വെള്ളം ശുചീകരിക്കുന്ന സംവിധാനം ഇവിടെയില്ല. ശുദ്ധജലവിതരണം മുടങ്ങിയാൽ മൂലമറ്റം അടക്കമുള്ള പ്രദേശത്ത് വിതരണം പുനഃസ്ഥാപിക്കുന്നതിന് ദിവസങ്ങൾ വേണ്ടിവരും. മാസത്തിൽ 10 ദിവസമെങ്കിലും ശുദ്ധജലം മുടങ്ങുന്നത് പതിവാണ്. വകുപ്പ് മന്ത്രിയുടെ മണ്ഡലമായിട്ടു പോലും കൃത്യമായി ശുദ്ധജലം ലഭിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്‌.
ഇഴഞ്ഞിഴഞ്ഞ് മുട്ടം-കരിങ്കുന്നം-കുടയത്തൂർ ശുദ്ധജലപദ്ധതി
2024 മാർച്ചിൽ പൂർത്തീകരിക്കേണ്ട മുട്ടം-കരിങ്കുന്നം-കുടയത്തൂർ ശുദ്ധജലവിതരണ പദ്ധതിയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നു. മുട്ടം-കരിങ്കുന്നം സമ്പൂർണ ശുദ്ധജല പദ്ധതിയുടെ 55 ശതമാനം മാത്രമാണ് പൂർത്തിയായത്. കുടയത്തൂർ പദ്ധതിയുടെ 65 ശതമാനവും പൂർത്തിയായി. ബിൽ മാറിക്കിട്ടാത്തതിനെത്തുടർന്നു ഏതാനും ജീവനക്കാരെ മാത്രം ഉപയോഗിച്ച് മന്ദഗതിയിലാണ് നിർമാണം നടന്നു വരുന്നത്. പൈപ്പ് സ്ഥാപിക്കൽ പലയിടത്തും നിലച്ചു. 

English Summary:

Kerala's Munnar faces a severe drinking water crisis due to failed government projects. Millions of rupees have been wasted on incomplete dams and pipelines leaving thousands without access to clean water and forcing them to pay exorbitant prices for tankers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com