‘പതിപ്പള്ളി– തെക്കുംഭാഗത്തേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണം’

Mail This Article
മൂലമറ്റം ∙ ഗോത്രവർഗമേഖലയായ പതിപ്പള്ളി– തെക്കുംഭാഗത്തേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2 ഗ്രാമങ്ങളെ തമ്മിൽ ചേർക്കുന്ന റോഡ് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇപ്പോൾ തെക്കുംഭാഗത്തുള്ളവർ താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ ഇടാട് എത്തി ഇവിടെ നിന്നാണ് യാത്ര ചെയ്യുന്നത്. വിദ്യാർഥികളടക്കം ഏറെ പണിപ്പെട്ടാണ് ഈ പാലത്തിലൂടെ മറുകരയെത്തുന്നത്. ഈ പാലം ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യമുണ്ട്.ഇടാട്- അമ്പലം ഭാഗത്തുനിന്നു പട്ടികവർഗ മേഖലയായ പതിപ്പള്ളി തെക്കുംഭാഗം വഴി മൂലമറ്റത്തിനുള്ള റോഡ് പൂർത്തിയാക്കിയാൽ 2 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും മൂലമറ്റത്തിനുള്ള ദൂരം കുറവായ റോഡായി ഇതു മാറും.
2 കിലോമീറ്ററോളം റോഡ് വൈദ്യുതി ബോർഡിന്റെ സ്ഥലത്തും ബാക്കി പഞ്ചായത്ത് റോഡുമാണ്. ഇതിനിടെ റോഡിലെ നിർമാണപ്രവർത്തനങ്ങൾക്ക് വനംവകുപ്പ് തടസ്സം നിൽക്കുന്നത് പ്രദേശത്തുള്ളവരെ ദുരിതത്തിലാക്കിയിട്ടുണ്ട്. റോഡ് റീബിൽഡ് കേരളയിൽ പെടുത്തി നിർമിക്കാമെന്നു പറഞ്ഞെങ്കിലും വനംവകുപ്പിന്റെ തടസ്സം മൂലം റോഡിന് ആവശ്യത്തിനു വീതി എടുക്കാൻ സാധിക്കാത്തത് പ്രതിസന്ധിയായി.ശ്രമദാനമായി നിർമിച്ച മൺറോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. ഗോത്രവർഗക്കാർ താമസിക്കുന്ന ഈ പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്ന രീതിയിൽ റോഡ് നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.