ഇടുക്കിയുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ

Mail This Article
നെടുങ്കണ്ടം∙ സംസ്ഥാന സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ടു നടത്തിയ ജില്ലാതല യോഗത്തിൽ ജില്ലയിലെ വിവിധ മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചർച്ച ചെയ്തു. തോട്ടം മേഖല, പുതിയ കോഴ്സുകൾ, മൂന്നാറിലെ ടൂറിസം വികസനം, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള കർമ സമിതി രൂപീകരണം, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ, ഇടുക്കി മെഡിക്കൽ കോളജിന്റെയും ജില്ലാ ആശുപത്രിയുടെയും വികസനം, ക്ഷീര വികസനം, വന്യമൃഗ ആക്രമണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ജില്ലയുടെ വികസന പുരോഗതി രേഖ ‘വികസന വഴിയിൽ - എന്റെ ഇടുക്കി’ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി റോഷി അഗസ്റ്റിന് നൽകി പ്രകാശനം ചെയ്തു.
മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രധാനപ്പെട്ടവ:
∙ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃകയാണ്. ദേശീയതലത്തിൽ ആദ്യത്തെ 12 സർവകലാശാലാ റാങ്കുകളിൽ 3 എണ്ണം കേരളത്തിൽ നിന്നുള്ളതാണ്. കുട്ടികൾ രാജ്യത്തിനു പുറത്തുപോയി പഠിക്കുന്നത് അവരുടെ തീരുമാനമാണ്. അത് ഇവിടെ വിദ്യാഭ്യാസ നിലവാരം പിന്നാക്കമായതിനാലല്ല.
∙ നിർമാണ മേഖല സംബന്ധിച്ച ക്വാറികളുടെ പ്രവർത്തനം ഹൈക്കോടതി തടഞ്ഞതിനാലാണ് പ്രശ്നങ്ങളുണ്ടായത്. വിവിധ പ്രദേശങ്ങളിൽ നിന്നു നിർമാണ സാമഗ്രികൾ ഇവിടെയെത്തിക്കുക പ്രയാസമാണ്. അതിനാൽ നിർമാണ പ്രവർത്തനങ്ങൾക്കു ക്വാറികൾ പ്രവർത്തിക്കാതെ പറ്റില്ല.
∙ ഏലത്തോട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആശങ്ക വേണ്ട. ദീർഘകാലമായി സർക്കാരുകൾ സ്വീകരിച്ചു വരുന്ന നടപടികളാണ് ഇപ്പോഴും തുടർന്നുവരുന്നത്.
∙ വന്യജീവി ആക്രമണം പ്രതിരോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പും സംയുക്തമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വന്യജീവികൾക്കു വനത്തിനുള്ളിൽ തന്നെ വെള്ളവും ഭക്ഷണവും ലഭ്യമാക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചു വരുന്നു. നമ്മുടെ രാജ്യത്ത് വന്യമൃഗങ്ങൾക്കു സംരക്ഷണം നൽകുന്ന നിയമമാണുള്ളത്. നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിനു കഴിയില്ല. വനം - വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃതമായി മാറ്റം വരുത്തണമെന്ന് നിരന്തരമായി കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതാണ്. വനാതിർത്തിയിലുള്ളവരെ ഒഴിപ്പിക്കുന്ന നടപടി സർക്കാർ സ്വീകരിക്കില്ല.
∙ ഇടുക്കി ജില്ലയിൽ ടൂറിസം മേഖല വികസനത്തിന്റെ പാതയിലാണ്. പരിസ്ഥിതി സൗഹാർദ അന്തരീക്ഷം നിലനിർത്തി ടൂറിസം ശക്തിപ്പെടുത്തുന്നതാണ് സർക്കാർ നയം. ടൂറിസം കേന്ദ്രങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും.
∙ ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകും. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന്റെ ഭാഗമായി അനേകം പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.