ആദ്യ ഗോത്രവർഗ പഞ്ചായത്തിന് ഇനി സ്മാർട്ട് ഓഫിസ്

Mail This Article
മൂന്നാർ ∙ സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് സ്മാർട്ട് ഓഫിസായി മാറിയെന്നു മന്ത്രി എം.ബി.രാജേഷ്. ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ-സ്മാർട്ടിലൂടെ ആദ്യ സർട്ടിഫിക്കറ്റ്, ചടങ്ങിൽ വിതരണം ചെയ്തു. ഇടമലക്കുടിയിൽ റോഡിന്റെ നിർമാണം പൂർത്തീകരിക്കുന്നു. ആശുപത്രി, വൈദ്യുതി, മൊബൈൽ കണക്ടിവിറ്റി എന്നിവ യാഥാർഥ്യമായെന്നും മന്ത്രി പറഞ്ഞു. 2010 നവംബർ 1നാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി രൂപീകരിച്ചത്. ആനമുടി സംരക്ഷിത വനമേഖലക്കുള്ളിലെ 24 സെറ്റിൽമെന്റുകളിലായി മുതുവാൻ വിഭാഗത്തിൽപെട്ട ഗോത്രവർഗക്കാർ താമസിക്കുന്ന സ്ഥലമാണ് ഇടമലക്കുടി. ഇവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാർ പഞ്ചായത്തിലെ ഒരു വാർഡ് മാത്രമായിരുന്ന ഇടമലക്കുടിയെ സ്വതന്ത്ര പഞ്ചായത്ത് ആക്കിയത്.
ദേവികുളത്തെ ക്യാംപ് ഓഫിസിൽ പ്രവർത്തിച്ചിരുന്ന ഇടമലക്കുടി പഞ്ചായത്ത് ഓഫിസിൽ വനിതകളടക്കം 13 ജീവനക്കാരുണ്ട്. ഓഫിസിന്റെ പ്രവർത്തനം പൂർണമായി ഇടമലക്കുടിയിലേക്ക് മാറുന്നതോടെ വനിതാ ജീവനക്കാർക്ക് താമസിക്കാനായി സൊസൈറ്റിക്കുടിയിലെ പഴയ അക്ഷയ കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം തയാറാക്കിയിട്ടുണ്ട്. പുരുഷൻമാർക്ക് താമസിക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ തന്നെ താമസ സൗകര്യമൊരുക്കും. കാട്ടാനശല്യം ഒഴിവാക്കുന്നതിനായി ഓഫിസിനു ചുറ്റും ട്രഞ്ച് നിർമാണം പൂർത്തിയായി. ഉദ്ഘാടന ചടങ്ങിൽ എ.രാജ എംഎൽഎ അധ്യക്ഷനായി.ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി തുടങ്ങിയവർ പ്രസംഗിച്ചു.