കനാൽ ശുചീകരിച്ചിട്ട് 5 വർഷം: അറിഞ്ഞമട്ടില്ലാതെ ഇറിഗേഷൻ വകുപ്പ്

Mail This Article
തൊടുപുഴ ∙ കുമാരമംഗലം – പെരുമ്പിള്ളിച്ചിറ കനാൽ റോഡിലെ കനാലിന്റെ ശുചീകരണം നടന്നിട്ട് 5 വർഷം പിന്നിട്ടതോടെ ഇരുഭാഗവും ചെടികൾ വളർന്ന് കാടായി മാറി. ഇറിഗേഷൻ വകുപ്പാണ് ശുചീകരണം നടത്തേണ്ടത്. ശുചീകരണം നടത്താത്തതിനാൽ ദുരിതത്തിലായിരിക്കുന്നത് കനാലിന്റെ ഇരുഭാഗത്തും താമസിക്കുന്ന കുടുംബങ്ങളാണ്.വേനൽമഴ കൂടി ലഭിച്ചതോടെ കനാലിനെ പാടേ മൂടി ഇരുഭാഗത്തും ഒരാൾ പൊക്കത്തിൽ ചെടികൾ വളർന്നിരിക്കുന്ന അവസ്ഥയാണ്. ഇതോടെ കൊതുകിന്റെയും ഇഴജന്തുക്കളുടെയും ശല്യം വ്യാപകമാണെന്നാണു നാട്ടുകാർ പറയുന്നത്. മഴക്കാലം തുടങ്ങിയാൽ സ്ഥിതി ഇതിലും മോശമാകാനാണ് സാധ്യത. മാത്രമല്ല പകർച്ചവ്യാധികൾ പിടിപെടാനും സാധ്യതയേറെയാണ്. കനാലിൽ മാലിന്യങ്ങളും വ്യാപകമായി തള്ളുന്നതിനാൽ വെള്ളം ഉപയോഗിക്കാനും കഴിയാറില്ല. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ തള്ളാനുള്ള കേന്ദ്രമാണിവിടം. മാംസങ്ങളുടെ അവശിഷ്ടങ്ങൾ, നാപ്കിനുകൾ ഉൾപ്പെടെ കാടിന്റെ മറവിൽ കനാലിലേക്കു തള്ളുന്നതിനാൽ ദുർഗന്ധം വേറെയും. മാലിന്യം തള്ളുന്നത് പിടികൂടാനെങ്കിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്യാമറ സംവിധാനം സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
തെരുവുനായ്ക്കളും പെരുകി
കനാൽ മാലിന്യ കേന്ദ്രമായി മാറിയതോടെ തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ കൂടുതലാണ്. രാവിലെ നടക്കാൻ വരുന്നവർക്കും കാൽനടയാത്രക്കാർക്കും മാത്രമല്ല വാഹനങ്ങൾക്കും ഇവ ഏറെ അപകടഭീഷണിയാണ് ഉയർത്തുന്നത്. പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ വലിച്ചിഴച്ച് റോഡിലേക്ക് ഇടുന്നതാണ് മറ്റൊരു പ്രശ്നം. തെരുവുനായ കടിക്കുന്ന സംഭവങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ഏറെ ഭീതിയിലാണ്. കാടുവെട്ടിത്തെളിച്ച് കനാൽ വൃത്തിയാക്കിയാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകൂ.