മുതലക്കോടം-മങ്ങാട്ടുകവല ബൈപാസ്: സർക്കാരേ, ഫയൽ അവിടെ എത്തിയിട്ടുണ്ട്
Mail This Article
തൊടുപുഴ ∙ ഒട്ടേറെ കടമ്പകൾ കടന്ന് കുന്നം-മുതലക്കോടം-മങ്ങാട്ടുകവല ബൈപാസ് ഫയൽ സെക്രട്ടേറിയറ്റിൽ. ഇനി ഇത് മന്ത്രിസഭ പരിഗണിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഇടുക്കിയിൽ നടത്തിയ അദാലത്തിൽ നഗരസഭയും മുതലക്കോടം സ്‌റ്റേഡിയം റസിഡൻസ് അസോസിയേഷനും പരാതി നൽകിയിരുന്നു. ബൈപാസ് പണിയാൻ തുക കണ്ടെത്താൻ നഗരസഭയ്ക്കു പരിമിതിയുണ്ടെന്നും അതിനാൽ പൊതുമരാമത്തു വകുപ്പിനു ബൈപാസ് നിർമാണ ചുമതല കൈമാറാനും അദാലത്തിൽ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കത്ത് നഗരസഭ തൊടുപുഴ പൊതുമരാമത്ത് വകുപ്പ് എക്‌സി. എൻജിനീയർക്ക് കൈമാറി.
ഇവിടെനിന്ന് അനുകൂല റിപ്പോർട്ട് സഹിതം ഇടുക്കി എക്‌സി. എൻജിനീയർക്കും അവിടെനിന്ന് ആലുവ സൂപ്രണ്ടിങ് എൻജിനീയർക്കും നൽകി. ആലുവ ഓഫിസിൽനിന്ന് തിരുവനന്തപുരത്ത് പൊതുമരാമത്തു വകുപ്പ് ചീഫ് എൻജിനീയർക്ക് അനുകൂല ശുപാർശയോടെ ഇത് അയച്ചു. ചീഫ് എൻജിനീയറുടെ ഓഫിസിൽനിന്നു കഴിഞ്ഞ മാർച്ച് 23ന് നഗരസഭയുടെ കീഴിലുള്ള റോഡ് ഏറ്റെടുക്കുന്നതിനും നഗരസഭയ്ക്ക് റോഡില്ലാത്ത ഭാഗത്ത് ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള അനുമതി ആവശ്യപ്പെട്ട് പൊതുമരാമത്തു സെക്രട്ടറിക്ക് കത്ത് കൈമാറി. എന്നാൽ ഇതുവരെ ഇതിൽ തീരുമാനമായില്ല.
ഉടുമ്പന്നൂർ, കരിമണ്ണൂർ, കോടിക്കുളം, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽനിന്നുള്ളവർക്കും ഹൈറേഞ്ച് യാത്രക്കാർക്കും തൊടുപുഴ നഗരത്തിൽ പ്രവേശിക്കാതെ കോട്ടയം, എറണാകുളം, തൃശൂർ ഭാഗത്തേക്ക് പോകാൻ കഴിയും എന്നതാണ് ബൈപാസിന്റെ ഗുണം. ഉടുമ്പന്നൂർ-മാങ്ങാട്ട്കവല റോഡിലെ അമിത ഗതാഗതത്തിരക്കും കുറയും. കുന്നം, പട്ടയം കവല, മുതലക്കോടം പ്രദേശങ്ങൾക്ക് വലിയ വികസന സാധ്യതയും തെളിയും.
ഇതാണ് പ്രശ്നം
മുതലക്കോടത്തിനും തൊടുപുഴയ്ക്കും വലിയ വികസന പ്രതീക്ഷ നൽകുന്നതാണ് നിർദിഷ്ട ബൈപാസ് കുന്നത്തു നിന്നു തുടങ്ങി പട്ടയംകവലയ്ക്ക് സമാന്തരമായി മുതലക്കോടം ഹോളിഫാമിലി ആശുപത്രിയുടെ പിൻവശം കടന്ന് സെന്റ് ജോർജ് സ്‌റ്റേഡിയത്തിന് അരിക് വഴി ഇല്ലിച്ചുവട് പെട്ടേനാട് മഠത്തിക്കണ്ടം വഴി നാലുവരിപാത- ഏഴല്ലൂർ കവലയിൽ എത്തുന്ന മൂന്നര കിലോ മീറ്റർ ദൂരമാണ് നിർദിഷ്ട ബൈപാസിനുള്ളത്. ഇതിൽ ഒന്നര കിലോമീറ്ററിൽ കൂടുതൽ പലയിടങ്ങളിലായി നഗരസഭയുടെ റോഡുണ്ട്.
അവശേഷിക്കുന്ന ദൂരം ചിലയിടങ്ങളിൽ ഭൂമി ഏറ്റെടുക്കുകയും വയൽ ആയിട്ടുള്ള ഭാഗത്ത് ഫ്ലൈ ഓവർ പണിയുകയും വേണം. ചിലയിടങ്ങളിൽ സൗജന്യമായി ഭൂമി വിട്ടു നൽകാൻ തയാറുള്ളവരുണ്ട്. എന്നാൽ ബൈപാസിന്റെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയാറാക്കാനും പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കാനും പൊതുമരാമത്തു വകുപ്പിന് ഉത്തരവ് നൽകാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല. ഇത് വൈകുന്നതാണ് പ്രശ്നം.