ജീവൻ നഷ്ടപ്പെട്ടിട്ടും നടപടിയില്ല; ജനപ്രതിനിധികൾക്ക് ഒന്നും പറയാനില്ലേ?

Mail This Article
ഉപ്പുതറ ∙ അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് പ്രാഥമിക ശുശ്രൂഷപോലും ലഭ്യമാകാത്ത നിലയിലേക്ക് ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രം താഴ്ന്നതോടെ പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ ദിവസം പെരിയാറിൽ മുങ്ങി അപകടത്തിൽപെട്ട യുവാവിനെ ഈ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ ഇല്ലാത്തതിനാൽ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നതിനാൽ ജീവൻ നഷ്ടമായിരുന്നു. ഇത്തരത്തിൽ ഒട്ടേറെപ്പേർക്കാണ് അടിയന്തര ചികിത്സ ലഭ്യമാകാതെ വരുന്നത്. 4 സ്ഥിരം ഡോക്ടർമാരുടെ സേവനം ലഭ്യമാകേണ്ട ആശുപത്രിയിൽ നിലവിൽ അഡ്‌ഹോക്കിൽനിന്ന് നിയമിച്ച 3 താൽക്കാലിക ഡോക്ടർമാർ മാത്രമാണുള്ളത്.
മെഡിക്കൽ ഓഫിസറുടെ താൽക്കാലിക ചുമതല അയ്യപ്പൻകോവിൽ പിഎച്ച്സിയിലെ ഡോക്ടർക്കാണ്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതായതോടെ സായാഹ്ന ഒപിയുടെ പ്രവർത്തനം 4 മാസത്തിലധികമായി നിലച്ചിരിക്കുകയാണ്. കിടത്തിച്ചികിത്സ കഴിഞ്ഞ വർഷംതന്നെ നിർത്തിയിരുന്നു. രാവിലെ 9.30 മുതൽ ഉച്ചവരെ ഒപി സേവനം മാത്രം ലഭിക്കുന്ന ആശുപത്രിയായി ഈ സിഎച്ച്‌സി മാറിയിരിക്കുകയാണ്.2024 ഒക്ടോബറിൽ ബ്ലോക്ക് സിഎച്ച്സി പദവിയിൽ നിന്ന് ഈ ആശുപത്രിയെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.
കടുത്ത പ്രതിഷേധത്തെ തുടർന്ന് തീരുമാനം മരവിപ്പിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും അതിനുശേഷം ആശുപത്രിയുടെ പ്രവർത്തനം താറുമാറാകുന്ന സ്ഥിതിയാണ്. കണ്ണംപടി മേഖലയിലെ ആദിവാസി ഊരുകളിൽ നിന്നുള്ളവരും തോട്ടം തൊഴിലാളികളും കർഷകരുമടക്കമുള്ള സാധാരണക്കാരുടെ ഏക ആശ്രയമായ ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം യഥാസമയം ലഭിക്കാത്തതിനാൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.