റവന്യു വകുപ്പിന്റെ ഭൂമി ‘കയ്യേറി’ വനം വകുപ്പ്; ആനയിറങ്കൽ ഡാമിലേക്കുള്ള റോഡ് അടച്ചു

Mail This Article
രാജകുമാരി∙ ചിന്നക്കനാൽ വില്ലേജിൽ റവന്യു വകുപ്പിന്റെ ഭൂമി കയ്യേറി വനം വകുപ്പ് ബോർഡ് സ്ഥാപിച്ചതായി ആക്ഷേപം. സിമന്റ്പാലത്തിന് സമീപം ആനയിറങ്കൽ ജലാശയത്തിലേക്കുള്ള റോഡ് അടച്ച ശേഷമാണ് വനം വകുപ്പ് ഇവിടെ ബോർഡ് സ്ഥാപിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങളായി നാട്ടുകാർ ഉപയോഗിക്കുന്ന റോഡാണിത്. ചിന്നക്കനാൽ വില്ലേജിൽ വനം വകുപ്പിന് ഭൂമിയില്ലെന്നാണ് റവന്യു വകുപ്പ് അധികൃതർ പറയുന്നത്.
ബിടിആറിലുൾപ്പെടെ വനം വകുപ്പിന് ഭൂമിയില്ലാത്ത വില്ലേജാണ് ചിന്നക്കനാൽ. എന്നാൽ വനം വകുപ്പ് കൈവശം വച്ചിരുന്ന ഭൂമിയാണിതെന്നാണ് വനം വകുപ്പ് അധികൃതരുടെ വാദം. മുൻപ് ഇവിടെ സ്ഥാപിച്ചിരുന്ന ബോർഡ് കാട്ടാന നശിപ്പിച്ചതിനാൽ പുതിയ ബോർഡ് സ്ഥാപിച്ചതാണെന്ന് വനം വകുപ്പ് ദേവികുളം റേഞ്ച് ഓഫിസർ വ്യക്തമാക്കി. വനം വകുപ്പ് ജണ്ട സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ബോർഡ് സ്ഥാപിച്ചതെന്നും അധികൃതർ പറയുന്നു.
2019ൽ ആനയിറങ്കൽ ജലാശയത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി 1252 ഹെക്ടറിൽ പുതിയ ദേശീയോദ്യാനം സ്ഥാപിക്കുന്നതിന് വനം വകുപ്പ് പദ്ധതി തയാറാക്കിയിരുന്നു. എച്ച്എൻഎലിന്റെ കൈവശമുണ്ടായിരുന്നതും പിന്നീട് പാട്ടക്കാലാവധി അവസാനിച്ചതുമായ ഭൂമി ഉൾപ്പെടെയാണ് ദേശീയോദ്യാനത്തിനായി വനം വകുപ്പ് കണ്ടെത്തിയത്.
ബ്ലോക്ക് 7ലെ 83.32 ഹെക്ടർ ഭൂമിയും ബ്ലോക്ക് 8ലെ 281.57 ഹെക്ടർ ഭൂമിയും ഉൾപ്പെടുന്ന സ്ഥലമാണ് എച്ച്എൻഎലിന് പാട്ടത്തിന് നൽകിയിരുന്നത്. ഇത് വനം വകുപ്പ് കൈവശം വച്ചിരുന്നതാണെന്നും പാട്ടക്കാലാവധി അവസാനിച്ച മുറയ്ക്ക് തിരികെ ഏറ്റെടുത്തുവെന്നുമാണ് വനം വകുപ്പ് അധികൃതരുടെ വാദം. എന്നാൽ പുതിയ ദേശീയോദ്യാനം കാെണ്ട് വരാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും നാട്ടുകാരും രംഗത്തു വന്നതോടെ അധികൃതർ ഇതിൽനിന്ന് പിന്നോട്ടു പോയി.
വനവിസ്തൃതിയിൽ വർധന
2020നു ശേഷം ജില്ലയിൽ 1837.10 ഏക്കർ റവന്യു ഭൂമിയാണ് വനഭൂമിയായി കരട് വിജ്ഞാപനം ചെയ്തത്. ഇതിൽ ഭൂരിഭാഗവും ചിന്നക്കനാൽ വില്ലേജിലാണ്. ചിന്നക്കനാൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 6ൽ 290.35 ഹെക്ടർ റവന്യു ഭൂമി സൂര്യനെല്ലി റിസർവ് എന്ന പേരിൽ സംരക്ഷിത വനമാക്കി 2021 മാർച്ച് 24നു കരട് വിജ്ഞാപനമിറക്കി. 2023 സെപ്റ്റംബർ 20നു ചിന്നക്കനാൽ റിസർവെന്ന പേരിൽ 364.89 ഹെക്ടർ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തു. 2024 ഫെബ്രുവരി 27ന് 1.5 ഹെക്ടർ ഭൂമി ആനയിറങ്കൽ റിസർവെന്ന പേരിൽ കരട് വിജ്ഞാപനം ചെയ്തു.
സർക്കാർ വാദങ്ങൾ പാെളിയുന്നു
364.89 ഹെക്ടർ ഭൂമി ചിന്നക്കനാൽ റിസർവിനായി കരട് വിജ്ഞാപനം ചെയ്ത ശേഷം ജനകീയ പ്രതിഷേധമുയർന്നതോടെ ഇത് മരവിപ്പിച്ചു എന്നായിരുന്നു ഭരണകക്ഷി നേതാക്കളുടെ വാദം. എച്ച്എൻഎലിന്റെ പാട്ടക്കാലാവധി അവസാനിച്ച ഭൂമിയും ഇതിലുൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഈ ഭൂമിയിൽ അവകാശവാദമുന്നയിച്ച് റവന്യു വകുപ്പ് രംഗത്തു വന്നിരുന്നു.
ഈ ഭൂമി താലൂക്ക് സർവേയർ അളന്ന് തിട്ടപ്പെടുത്തി സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്ന വില്ലേജ് ഓഫിസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നതാണ്. തഹസിൽദാർ കലക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ 2023 സെപ്റ്റംബർ 20ന് ചിന്നക്കനാൽ റിസർവിന്റെ കരട് വിജ്ഞാപനമിറങ്ങിയതോടെ റവന്യു വകുപ്പിന്റെ അവകാശ വാദങ്ങളെല്ലാം അവസാനിച്ചു.