സ്കൂട്ടർ യാത്രികരായ അച്ഛനെയും മകളെയും ഇടിച്ചിട്ട കാർ കണ്ടെത്താൻ നടപടിയില്ല

Mail This Article
കട്ടപ്പന ∙ ഇരുചക്ര വാഹന യാത്രികരെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. സ്കൂട്ടർ യാത്രികരായ ഇരട്ടയാർ തോപ്പിൽ ഷിജോ സെബാസ്റ്റ്യൻ(47), മകൾ ജൂലിറ്റ് മരിയ ജോസഫ്(15) എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 4.15ന് കട്ടപ്പന-വെള്ളയാംകുടി റൂട്ടിലായിരുന്നു അപകടം. കട്ടപ്പനയിൽ എത്തിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷിജോയും മകളും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞെങ്കിലും കാർ നിർത്താതെ പോയി.
പരുക്കേറ്റു കിടന്ന ഷിജോയെയും മകളെയും നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും കൈകാലുകൾക്കു പരുക്കേറ്റു. കൂടാതെ ദേഹമാസകലം മുറിവുകളും ചതവുകളുമുണ്ട്. ഷിജോ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. അപകടം നടന്നിട്ട് 4 ദിവസമായിട്ടും ഇടിച്ചശേഷം നിർത്താതെ പോയ ചുവന്ന നിറത്തിലുള്ള കാർ കണ്ടെത്താനായിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും കാർ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഷിജോയുടെയും മകളുടെയും ചികിത്സയ്ക്കായി ഇതുവരെ 30,000ൽ അധികം രൂപ ചെലവായി. സമീപ മേഖലകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ഷിജോയുടെ ആവശ്യം.