കാട്ടാന ശല്യം അസഹനീയം; മുൾമുനയിൽ മുള്ളരിങ്ങാട്: നടപടിയെടുക്കാതെ വനംവകുപ്പ്

Mail This Article
മുള്ളരിങ്ങാട് ∙ ബുധനാഴ്ച രാത്രി മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളിക്ക് സമീപം കാട്ടാനകളുടെ വിളയാട്ടം. കർഷകരുടെ റോഡരികിലെ നൂറുകണക്കിനു വാഴകളാണ് ഏഴ് ആനകളുടെ കൂട്ടം നശിപ്പിച്ചത്. പൈനാപ്പിൾ, മൂന്നുവർഷം വളർച്ചയുള്ള റബർ തൈകൾ എന്നിവയും നശിപ്പിച്ചു. കാട്ടാനകളുടെ ശല്യം കാരണം മുള്ളരിങ്ങാട് മേഖലയിലെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് പരിഹാരം നടപടികൾ ഉണ്ടാകാത്തതിൽ ജനങ്ങൾ അസ്വസ്ഥരാണ്.
കാട്ടാനകൾ പതിവായി ജനവാസ മേഖലയിൽ എത്തുന്നത് ജനജീവിതം താറുമാറാക്കി. ആകെ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രവും കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചു.കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് ചർച്ചചെയ്യാൻ കാളിയാർ റേഞ്ച് ഓഫിസറെയും മുള്ളരിങ്ങാട് റേഞ്ച് ഓഫിസറെയും പൈങ്ങോട്ടൂർ പഞ്ചായത്ത് ഓഫിസിൽ വിളിച്ചിട്ടുണ്ട്. ഫെൻസിങ്ങിനുള്ള ടെൻഡർ നടപടികൾ ഇന്ന് ഓപ്പൺ ചെയ്ത് അഞ്ചുദിവസം കൊണ്ട് പണികൾ പൂർത്തിയാക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എംഎൽഎ ഫണ്ടിൽനിന്നു ഫെൻസിങ്ങിന്റെ പണികൾ തുടങ്ങാൻ 10 ലക്ഷം അനുവദിച്ചെങ്കിലും ഇതുവരെ പണികൾ തുടങ്ങിയില്ല.