സർക്കാരിന്റെ സൽപേര് തകർക്കാൻ റവന്യു വകുപ്പിന്റെ ശ്രമം: സി.വി.വർഗീസ്

Mail This Article
വണ്ണപ്പുറം∙ ഭൂപതിവു നിയമഭേദഗതി ചട്ടം നിലവിൽ വരാനിരിക്കെ സർക്കാരിന്റെ സൽപേരു തകർക്കാൻ കപട പരിസ്ഥിതിവാദികളുമായി ചേർന്ന് ഏതാനും വില്ലേജ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും ശ്രമിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. നാരങ്ങാനത്തെ കുരിശു പിഴുത സംഭവത്തിൽ തെറ്റായ റിപ്പോർട്ട് നൽകിയ വണ്ണപ്പുറം വില്ലേജ് ഓഫിസറുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫിസിലേക്ക് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.വി.വർഗീസ്.
റവന്യു വകുപ്പിനെതിരായ പ്രതിഷേധ പരിപാടിയിൽനിന്ന് സിപിഐ വിട്ടുനിന്നു.എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷം ജില്ലയിൽ ഒരിഞ്ച് ഭൂമി പോലും വനഭൂമിയാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നു വർഗീസ് പറഞ്ഞു. ഇതിന്റെ ലംഘനമാണ് മുണ്ടൻമുടിയിൽ ഉണ്ടായത്. കൃഷിഭൂമിയിലാണ് വനംവകുപ്പ് അതിക്രമിച്ചുകയറിയത്.
വനംവകുപ്പിനു കർഷകന്റെ നെഞ്ചത്തുകയറാനുള്ള അവകാശമില്ലെന്നും കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെന്ന തരത്തിലാണ് വനംവകുപ്പിന് വേണ്ടി വണ്ണപ്പുറം വില്ലേജ് ഓഫിസർ പ്രവർത്തിച്ചതെന്നും സി.വി.വർഗീസ് പറഞ്ഞു.കൃഷിഭൂമി കർഷകന്റെ അവകാശത്തിലുള്ളതാണെങ്കിൽ പൊളിച്ച കുരിശ് സ്ഥാപിക്കാൻ എൽഡിഎഫ് സംരക്ഷണം നൽകും. ഒത്തുകളിച്ചു റിപ്പോർട്ട് നൽകിയാൽ പൊതുഭരണമെന്നൊരു വകുപ്പുണ്ടെന്നും അതു ഭരിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വില്ലേജ് ഓഫിസർ ഓർക്കണമെന്നു സി.വി.വർഗീസ് പറഞ്ഞു.
കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡന്റ് മനോജ് മാമല അധ്യക്ഷനായി. ജനതാദൾ മണ്ഡലം പ്രസിഡന്റ് എം.കെ.സത്യൻ, കോൺഗ്രസ് (എസ്) മണ്ഡലം പ്രസിഡന്റ് കെ. കെ.ഭാസ്കരൻ. കേരള കോൺഗ്രസ്(എം) തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മാറ്റത്തിപ്പാറ. സിപിഎം കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി.സുമേഷ്, ഷിജോ സെബാസ്റ്റ്യൻ, കെ.ജി.വിനോദ്, പഞ്ചായത്ത് അംഗങ്ങളായ ജഗദമ്മ വിജയൻ, പി.ജി.സുരേന്ദ്രൻ, അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.