പുലർച്ചെ പത്രവിതരണം; അമ്മു അധ്വാനിച്ച് നേടിയ ജയം: എല്ലാ വിഷയത്തിനും എ പ്ലസ്

Mail This Article
തൊടുപുഴ ∙ വണ്ണപ്പുറം ടൗണിലും സമീപ പ്രദേശങ്ങളിലും പുലർച്ചെ പത്രം വിതരണം നടത്തിയ ശേഷം സ്കൂൾ പഠനം നടത്തിയ വിദ്യാർഥിനിക്ക് എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനും എ പ്ലസ്. വണ്ണപ്പുറം എസ്എൻഎം എച്ച്എസ്എസിലെ അമ്മു സതീശനാണ് ഈ നേട്ടം. തന്റെ പഠന ആവശ്യങ്ങൾക്കായി 9–ാം ക്ലാസ് മുതലാണ് അമ്മു പത്രം വിതരണത്തിനു പോയത്. വണ്ണപ്പുറത്തെ മനോരമ ഏജന്റായ ടി.ജി.സിജുവിൽനിന്ന് 75 പത്രമാണ് അമ്മു വിതരണം ചെയ്യുന്നത്.
പുലർച്ചെ അഞ്ചിന് ഉറക്കമുണരുന്ന അമ്മു അഞ്ചരയോടെ അച്ഛൻ സതീശന് ഒപ്പം സൈക്കിളിൽ വണ്ണപ്പുറം ടൗണിൽ സിജുവിന്റെ കടയിൽ എത്തും. അവിടെനിന്ന് പത്രങ്ങൾ സൈക്കിളിൽ ടൗണിലും സമീപ സ്ഥലങ്ങളിലും വിതരണം ചെയ്യും. ഏഴിനു വീട്ടിൽ തിരിച്ചെത്തുന്ന അമ്മു ട്യൂഷൻ ക്ലാസിലും പോയ ശേഷമാണ് സ്കൂളിൽ പോയിരുന്നതെന്ന് അമ്മ സതി പറഞ്ഞു. കൂലിപ്പണിക്കാരാണ് കൂവപ്പുറം പാറയ്ക്കൽ സതീശനും സതിയും. അമ്മുവിന്റെ മൂത്തസഹോദരി ആതിര ബെംഗളൂരുവിൽ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിയാണ്.