അഗ്നിരക്ഷാ സേനയ്ക്ക് വാടകക്കെട്ടിടമാണ് മേൽവിലാസം

Mail This Article
മൂന്നാർ∙ സ്ഥാപിതമായിട്ട് 35 വർഷമായിട്ടും സ്വന്തമായി ഒരു കെട്ടിടമില്ലാതെ മൂന്നാറിലെ അഗ്നിരക്ഷാ സേന യൂണിറ്റ്.നല്ലതണ്ണിയിലെ സ്വകാര്യ കമ്പനിയുടെ വാടക കെട്ടിടത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് കാലവർഷക്കെടുതിയും ഉരുൾപൊട്ടലും പ്രളയ ദുരന്തങ്ങളും തീപിടിത്തങ്ങളുംകൂടുതലായി റിപ്പോർട്ട് ചെയ്യുന്ന മേഖലയാണിത്. 40ൽ അധികം ഉദ്യോഗസ്ഥർ യൂണിറ്റിലുണ്ട്. ടൗണിൽനിന്ന് 4 കിലോമീറ്റർ ദൂരത്താണ് വാടകക്കെട്ടിടം.സ്വന്തം കെട്ടിടത്തിനായി വകുപ്പ് സർക്കാരിന് ഒട്ടേറെ അപേക്ഷകൾ നൽകിയിരുന്നു. 2001ൽ മൂന്നാർ പഞ്ചായത്ത് ഓഫിസിനു സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ തുടർ നടപടികളുണ്ടായില്ല.പിന്നീട് പഴയ മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിന് സമീപത്തും ദേവികുളം റോഡിലെ വില്ലേജ് ഓഫിസിനു സമീപത്തും മാട്ടുപ്പെട്ടി റോഡിൽ ഫ്ലവർ ഗാർഡന് സമീപത്തും ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഭൂമി വിട്ടു നൽകുന്നതിനുള്ള നടപടികളൊന്നും ആരംഭിച്ചില്ല.