ADVERTISEMENT

കണ്ണൂർ∙ പെൺവാണിഭ സംഘമെന്ന വ്യാജേന പണം തട്ടി മുങ്ങുന്നതു വൻ ബന്ധങ്ങളുള്ള തട്ടിപ്പു സംഘമെന്നു വിവരം. സൈബർ വിദഗ്ധർ അടക്കമുള്ള സംഘമാണു തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഓൺലൈൻ ഐഡിയും മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും അടക്കം വ്യാജമായി ഉണ്ടാക്കി വർഷങ്ങൾ കൊണ്ട് ഇവർ കോടിക്കണക്കിനു രൂപയാണു സംസ്ഥാനത്തു നിന്നു തട്ടിയെടുത്തത്. 

പെൺവാണിഭ സംഘമെന്ന വ്യാജേന ആളുകളെ സമീപിച്ചു പണം തട്ടി മുങ്ങുന്ന സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കഴിഞ്ഞ ദിവസം മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.  വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നു പണം നഷ്ടമായ കൂടുതൽ പേർ വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നിട്ടുണ്ട്.  സ്ത്രീകളെ എത്തിക്കുന്ന എസ്കോർട്ട് സംഘമെന്നു പ്രമുഖ ഓൺലൈൻ സൈറ്റ് വഴി പരസ്യം നൽകിയാണ് ഇവർ ആവശ്യക്കാരെ കണ്ടെത്തുന്നത്.

ആവശ്യക്കാർ സ്വന്തം സ്ഥലം പറഞ്ഞു കൊടുക്കുമ്പോൾ ഗൂഗിൾ മാപ്പ് വഴി തൊട്ടടുത്തുള്ള കാഷ് ഡെപ്പോസിറ്റ് മെഷീൻ സേർച്ച് ചെയ്ത് കണ്ടെത്തി അവിടെ പണം നിക്ഷേപിക്കാൻ നിർദേശം നൽകും. ഇടനിലക്കാരായി എത്തുന്നതു മലയാളികൾ തന്നെയാണ്. മംഗളൂരു, ബെംഗളൂരു, തുടങ്ങി കർണാടകയിലെ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നത്.

പണം നിക്ഷേപിച്ചു കഴിഞ്ഞു മിനിറ്റുകൾക്കുള്ളിൽ തന്നെ അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കപ്പെടുന്നുണ്ട്. 500 രൂപയിൽ താഴെ മാത്രം അക്കൗണ്ടിൽ നിലനിർത്തി ബാക്കി തുക മുഴുവൻ മറ്റൊരു അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുകയാണു ചെയ്യുന്നത്. ഇതിനായി ഉപയോഗിക്കുന്ന അക്കൗണ്ടുകൾ മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ളവയാണ്. 

സമാന തട്ടിപ്പുകൾക്കെല്ലാം പിന്നിൽ ഒരേ സംഘം തന്നെ ആണെന്നാണു വിവരം. വിവിധ ജില്ലകളിൽ നിന്നു സ്ത്രീകളെ ആവശ്യപ്പെട്ടു സമീപിച്ച വിവിധ നമ്പറുകളിലേക്ക് ഒരേ സ്ത്രീകളുടെ പടങ്ങൾ തന്നെയാണ് ഇവർ അയച്ചു നൽകിയിരിക്കുന്നത്. ഹോട്ടൽ റൂമിന്റെ ചിത്രങ്ങളും സമാനമാണ്. ആവശ്യക്കാരുമായി ചാറ്റ് ചെയ്യാനും ഫോൺ വിളിക്കാനും ഉപയോഗിച്ചിട്ടുള്ളതും സമാന ഫോൺ നമ്പർ തന്നെയാണ്. 

വേണം പ്രഫഷനൽ അന്വേഷണ സംഘം

ഹൈടെക് തട്ടിപ്പു തുടരുമ്പോൾ പ്രതികളെ കൃത്യമായി കണ്ടെത്താൻ പൊലീസിനു കഴിയാത്തതാണു തട്ടിപ്പ് വ്യാപകമാകാൻ കാരണമെന്ന് ആക്ഷേപമുയരുന്നു. സംസ്ഥാനമൊട്ടാകെയുള്ള ഒട്ടേറെ പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായെങ്കിലും നാണക്കേടു മൂലം ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. കേസ് അന്വേഷിക്കാതിരിക്കാൻ പൊലീസിന്റെ പ്രധാന ന്യായവും പരാതിക്കാരില്ല എന്നതു തന്നെയാണ്.

3000 രൂപ നഷ്ടപ്പെട്ട കേസ് അന്വേഷിക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോകണമെങ്കിൽ 15000 രൂപ നഷ്ടം വരുമെന്നു പൊലീസ് വാദിക്കുന്നത്. ജില്ലയിൽ നേരത്തെ ഇത്തരം പരാതികൾ ഉണ്ടായപ്പോൾ സൈബർ വിദഗ്ധരായ ചില പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം താൽപര്യപ്രകാരം മുൻകയ്യെടുത്തു പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

എന്നാൽ സൈബർ കുറ്റകൃത്യം തടയാൻ കഴിയുന്ന ഒരു പ്രഫഷനൽ ടീമിന്റെ അഭാവം മൂലം കേസുകൾ പാതിവഴിയിൽ ഉപേക്ഷിച്ചു. കേരള പൊലീസിന്റെ സൈബർ ഡോം അടക്കമുള്ള ഹൈടെക് സൈബർ കുറ്റകൃത്യ അന്വേഷണ സംഘം നിലവിലുള്ളപ്പോഴാണു മലയാളികൾ ഉൾപ്പെടുന്ന സംഘം കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി വിലസുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com