മുഖ്യമന്ത്രിയുടെ സമരം കാപട്യം: ചെന്നിത്തല
Mail This Article
കണ്ണൂർ∙ ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെയും പൗരത്വ റജിസ്റ്ററിന്റെയും മറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കാപട്യം അവസാനിപ്പിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ ജനസംഖ്യാ റജിസ്റ്റർ നടപ്പാക്കുന്നതിനായി പിണറായി സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കാത്തത് എന്തു കൊണ്ടാണെന്നു പിണറായി വ്യക്തമാക്കണം.
പിണറായി ഉത്തരവ് പിൻവലിക്കാതെ പാവപ്പെട്ട ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.സുധാകരൻ എംപിയുടെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്ര രക്ഷാ മാർച്ചിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
ഭേദഗതി നിയമത്തിനെതിരായി
സമരത്തിനിറങ്ങിയവർക്കെതിരെ കേരളത്തിൽ വ്യാപകമായി കേസുകൾ എടുത്തു. ഇതോടെ സമരത്തെ നിർവീര്യമാക്കാൻ പിണറായിയുടെ പൊലീസ് നടത്തുന്ന കള്ളക്കളി ജനങ്ങൾക്കു മനസ്സിലായി. രാജ്യത്തിനു മാതൃകയാകാനാണ് എന്റെ നിർദേശ പ്രകാരം എൽഡിഎഫും യുഡിഎഫും ഒരുമിച്ചു സത്യഗ്രഹം നടത്തിയത്.
യോഗം തീർന്ന ഉടൻ തന്നെ അവർ പ്രത്യേക പരിപാടി പ്രഖ്യാപിക്കുകയായിരുന്നു. യോജിച്ച സമരത്തിന്റെ കടയ്ക്കൽ ആദ്യം കത്തിവച്ചത് സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മുസ്‍ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ.അബ്ദുൽ ഖാദർ മൗലവി സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
കണ്ണൂർ ബിഷപ് അലക്സ് വടക്കുംതല മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, എംഎൽഎമാരായ കെ.സി.ജോസഫ്, സണ്ണി ജോസഫ്, കെ.എം.ഷാജി എന്നിവരും ലീഗ് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമൂസ, ലീഗ് നേതാക്കളായ അബ്ദു റഹ്മാൻ കല്ലായി, അബ്ദുൽ കരീം ചേലേരി, വി.പി.വമ്പൻ, കണ്ണൂർ കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, സജീവ് ജോസഫ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ജോസ്, യുഡിഎഫ് ജില്ലാ ചെയർമാൻ എ.ഡി.മുസ്തഫ, ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു എ.കെ.അബ്ദുൽ ബാഫി(സമസ്ത), എൻ.അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി(കേരള മുസ്‍ലിം ജമാഅത്ത്), സൈനുദ്ദീൻ കരിവെള്ളൂർ(വെൽഫെയർ പാർട്ടി), അബ്ദുൽ മാലിക് മസ്താനി(കെഎൻഎം), ഇസ്മയിൽ കരിയാട്(കെഎൻഎം), സി.പി.സലീം(വിസ്ഡം), മുഹമ്മദ് സാജിദ് നദ്‍വി(ജമാഅത്ത് ഇസ്‌ലാമി), പി.ബി.എം ഫർമീസ് (സോളിഡാരിറ്റി), തലശ്ശേരി അതിരൂപതാ ചാൻസലർ ഫാ. ഡോ.തോമസ് തെങ്ങുംപള്ളി എന്നിവർ പ്രസംഗിച്ചു.