ഛർദിയും വയറിളക്കവും ബാധിച്ച് പതിനഞ്ചോളം കുട്ടികൾ ചികിത്സയിൽ
Mail This Article
പുത്തലം (കോളയാട്)∙പനിയും ഛർദിയും വയറിളക്കവും ബാധിച്ചു പതിനഞ്ചോളം കുട്ടികൾ ചികിത്സയിൽ. ഭക്ഷ്യ വിഷബാധയേറ്റു എന്ന സംശയത്തെ തുടർന്നു നടത്തിയ പരിശോധനകൾ വിഫലമായി, രോഗം എന്താണെന്നു കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോളയാട് പഞ്ചായത്തിലെ പുത്തലത്തും മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടുമാണു കുട്ടികളെ ബാധിക്കുന്ന രോഗം കണ്ടെത്തിയത്.
പുത്തലം എൽപി സ്കൂളിലെ പത്തോളം കുട്ടികളാണു ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. രോഗം ഗുരുതരമായതിനെ തുടർന്ന് ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരു കുട്ടിയെ പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഒരാഴ്ചക്കുള്ളിലാണ് എല്ലാവർക്കും ഒരേ രീതിയിൽ രോഗ ബാധിച്ചത്.
സ്കൂളിലെ ഭക്ഷണത്തിൽ നിന്നു വിഷബാധ ഉണ്ടായി എന്ന ധാരണയിൽ ആരോഗ്യ വകുപ്പും പൊലീസും പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ വിവിധ ദിവസങ്ങളിലാണു പനിയും വയറിളക്കവും ബാധിച്ചത് എന്ന് കണ്ടെത്തിയതോടെ രോഗ കാരണം ബാക്ടീരിയോ വൈറൽ ബാധയോ ആകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ഇതു സംബന്ധിച്ച പഠനം നടത്തി വരികയാണ്.
പനിയും ഛർദിയും ബാധിക്കുന്നവരിൽ വയറിളക്കം ഉണ്ടാകുകയും ഇതോടൊപ്പം രക്തം നഷ്ടപ്പെടുകയും ചെയ്യുന്നു. 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിലാണു രോഗ ബാധ കണ്ടെത്തിയിട്ടുള്ളത്. സ്കൂളുകളിലെ ഭക്ഷണത്തിൽ നിന്നു വിഷബാധ ഉണ്ടായതല്ല എന്നു ബോധ്യപ്പെട്ടതിനെ തുടർന്നു കടകളിൽ നിന്നോ മറ്റോ ഭക്ഷണവസ്തുക്കളും പാനീയങ്ങളും വാങ്ങി കഴിച്ചിരുന്നോ എന്നും പരിശോധിച്ചു വരികയാണ്.