നിർത്തിയിട്ട ലോറികൾക്കും എടിഎം കൗണ്ടറിനും നേരെ അക്രമം
Mail This Article
ഇരിട്ടി∙ പടിയൂരിലും പുലിക്കാടിലുമായി 9 ലോറികൾക്കും എടിഎം കൗണ്ടറിനും അക്ഷയ കേന്ദ്രത്തിനും പൊതുജന വായനശാലയ്ക്കും നേരെ അക്രമം. ലോറികളുടെയും സ്ഥാപനങ്ങളുടെയും ചില്ലുകൾ കല്ലേറിൽ തകർന്നു. അർധ രാത്രിയിൽ വഴിയരികിൽ നിർത്തിയിട്ട ചെങ്കൽ ലോറികളും സ്ഥാപനങ്ങളുമാണ് അക്രമത്തിന് ഇരയായത്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ ചെങ്കൽ ലോറികൾ സർവീസ് നിർത്തിവച്ചു. ഇരിക്കൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരു വർഷം മുൻപ് പടിയൂർ ഗവ.ഹയർ സെക്കൻഡറി സകൂളിന്റെ 15 ജനൽ ചില്ലുകളും പൂച്ചെട്ടികളും സമാന രീതിയിൽ എറിഞ്ഞ് തകർത്തിരുന്നു. ആ സംഭവത്തിൽ സമീപത്തെ കോളനിയിലെ യുവാവിനെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും മാനസിക പ്രശ്നം ഉണ്ടെന്ന് കണ്ടെത്തിയതിനാൽ ചികിത്സ ലഭ്യമാക്കുകയായിരുന്നു. ഇതേ കാലയളവിൽ പടിയൂരിൽ നിർത്തിയിട്ട രണ്ട് ലോറികളുടെ ടയറും ബറ്ററികളും മോഷ്ടിച്ച സംഭവവും ഉണ്ടായിരുന്നു.
"പടിയൂർ മേഖലയിൽ അടിക്കടിയുണ്ടാവുന്ന അക്രമങ്ങളെ പൊലീസ് ഗൗരവത്തോടെ കാണണം. നിരവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും പഞ്ചായത്ത് ഓഫിസും സ്ഥിതി ചെയ്യുന്ന ഇവിടെ സിസി ടിവി ക്യാമറ സ്ഥാപിക്കണം. പടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴിയിൽ തെരുവ് വിളക്കുകളും സ്ഥാപിക്കണം." - ടി.ജെ.ജോയി (വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്)