അൻപതോളം കുട്ടികൾ ചികിത്സയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം
Mail This Article
ഇരിട്ടി∙ ഭക്ഷ്യവിഷബാധയേറ്റതിന്റെ ലക്ഷണങ്ങളുമായി വിളക്കോട് ഗവ.യുപി സ്‌കൂളിലെ അൻപതോളം കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5 ദിവസം മുൻപു സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. അന്ന് രാത്രി 15 ഓളം കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്നുള്ള 2 ദിവസങ്ങളിൽ സമാനമായ ശാരീരിക അസ്വസ്ഥതകളുമായി കൂടുതൽ കുട്ടികൾ ചികിത്സ തേടി.
കണ്ണൂർ മിംസ്, തലശ്ശേരി ജനറൽ ആശുപത്രി, ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രികൾ, മേഖലയിലെ വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്.പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളെ സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ചു.
കണ്ണൂർ ഡപ്യൂട്ടി ഡിഎംഒ ഡോ. ഷാജി, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി.രവീന്ദ്രൻ, ഇരിട്ടി എഇഒ വിജയലക്ഷ്മി പാലക്കുഴ എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്‌കൂൾ സന്ദർശിച്ച് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ രോഗ ബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് ആവശ്യമായ പരിശോധനകൾ നടത്താൻ തീരുമാനിച്ചു. ഡിഎംഒ റിപ്പോർട്ട് സമർപ്പിക്കും.