അടുപ്പു വാങ്ങാൻ പണമില്ല; തുറക്കാനാകാതെ കന്റീൻ കെട്ടിടം
Mail This Article
തലശ്ശേരി∙ ജനറൽ ആശുപത്രിയിൽ കന്റീനു വേണ്ടി പണിത കെട്ടിടം വർഷം രണ്ടു കഴിഞ്ഞിട്ടും തുറക്കാനായില്ല. കെട്ടിടത്തിനകത്തെ അനുബന്ധ ജോലികൾക്കു പണമില്ലാത്തതാണ് പ്രശ്നം. ഇതുമൂലം ഇടുങ്ങിയ മുറിക്കകത്താണ് ഇപ്പോഴും കന്റീൻ പ്രവർത്തിക്കുന്നത്. ഭക്ഷണം നൽകുന്നിടത്ത് തന്നെയാണ് കന്റീനിലേക്കുള്ള പലവ്യഞ്ജനങ്ങളും അടുക്കിവച്ചിരിക്കുന്നത്. അതിനകത്തു നിന്നുതിരിയാനിടമില്ല.
അത്യാധുനിക രീതിയിലുള്ള കന്റീൻ കെട്ടിടമാണ് പണി കഴിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള കന്റീൻ പ്രവർത്തനത്തിലൂടെ മിച്ചം ലഭിച്ച 40 ലക്ഷത്തിൽപ്പരം രൂപ ചെലവഴിച്ചാണ് ഇരുനിലയിൽ പുതിയ കന്റീൻ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഇതിനകത്ത് എസി റൂം, അടുക്കള, താഴത്തെ നിലയിലും മുകളിലും ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഹാൾ, ജ്യൂസ് കോർണർ, മാനേജർക്കുള്ള കാബിൻ, തൊഴിലാളികൾക്ക് വസ്ത്രം മാറാനുള്ള മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ശുചിമുറി തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. അടുപ്പും മറ്റു സാമഗ്രികളും ഉപകരണങ്ങളും ഒരുക്കണം.
അവശേഷിക്കുന്ന പണികൾക്ക് 30 ലക്ഷത്തിൽപരം രൂപ ഇനിയും വേണമെന്നാണ് ഏകദേശ കണക്ക്. ഇതു കണ്ടെത്താനാവാത്തതാണ് പുതിയ കന്റീൻ കെട്ടിടം തുറക്കാൻ തടസ്സമെന്നാണ് അറിയുന്നത്.2005 ലാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ കന്റീൻ ആരംഭിച്ചത്. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ പ്രത്യേക കമ്മിറ്റിക്കാണ് ഇതിന്റെ മേൽനോട്ട ചുമതല. 22 ജോലിക്കാരാണ് ഇവിടെയുള്ളത്.
എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് നൽകുന്നുണ്ട്. 30 രൂപയാണ് ഊണിന് ഈടാക്കുന്നത്. ചായയ്ക്കും പലഹാരങ്ങൾക്കും 7 രൂപ. ആശുപത്രി ജീവനക്കാർക്ക് ഊണിന് 25 രൂപയും ചായ, പലഹാരങ്ങൾക്ക് 6 രൂപയുമാണ് ഈടാക്കുന്നത്. ഇത്രമാത്രം വില കുറച്ചു കൊടുത്തിട്ടും ലാഭകരമായാണ് ഇതുവരെ കന്റീൻ നടത്തിപ്പോന്നത്.