ADVERTISEMENT

തലശ്ശേരി∙ ഉത്തര കേരളത്തിന്റെ പൈതൃക നഗരമാകാൻ തലശ്ശേരി. ‘തലശ്ശേരി പൈതൃക പദ്ധതി’യുടെ ഒന്നാം ഘട്ടത്തിൽ നവീകരണം പൂർത്തിയായ ഗുണ്ടർട്ട് ബംഗ്ലാവ്, താഴെ അങ്ങാടി ഓപ്പൺ എയർ തിയറ്റർ, കടൽപാലത്തിലേക്കുള്ള പൈതൃക തെരുവ് എന്നിവയുടെ ഉദ്ഘാടനം അടുത്ത മാസം നടത്തും.

സർക്കാർ അംഗീകരിച്ച 187 കോടി രൂപയുടെ മാസ്റ്റർ പ്ലാനിൽ 56 കോടി രൂപയുടെ പദ്ധതികൾ തലശ്ശേരി നിയോജക മണ്ഡലത്തിലാണു നടപ്പാക്കുന്നത്. ഇതിൽ 33.5 കോടി രൂപയുടെ പദ്ധതികൾക്കുള്ള വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറായി. 2011ൽ കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ തുടക്കമിട്ട പദ്ധതിയാണ് എ.എൻ.ഷംസീറിന്റെ നേതൃത്വത്തിൽ തലശ്ശേരി മണ്ഡലത്തിൽ യാഥാർഥ്യത്തിലേക്കു നീങ്ങുന്നത്.

ഉദ്ഘാടനത്തിനൊരുങ്ങി 3 പദ്ധതികൾ

തലശ്ശേരി താഴെ അങ്ങാടിയിൽ മാലിന്യം തള്ളൽ കേന്ദ്രമായി മാറിയ പഴയ ഫയർടാങ്ക് 60 ലക്ഷം രൂപ ചെലവി‍ൽ നവീകരിച്ചാണ് ഓപ്പൺ എയർ തിയറ്ററാക്കി മാറ്റിയത്. കടൽപാലത്തിലേക്കുള്ള വഴി സൗന്ദര്യവൽക്കരിച്ചു പൈതൃക തെരുവാക്കി മാറ്റാൻ 2 കോടി രൂപയാണു ചെലവിട്ടത്. 2.70 കോടി രൂപ മുടക്കിയാണു ഗുണ്ടർട്ട് ബംഗ്ലാവ് നവീകരിച്ചത്. ഇവിടെ ഡിജിറ്റൽ മ്യൂസിയം വരാനിരിക്കുന്നു.

അടുത്ത ഘട്ടം അതിവേഗം

സെന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ചിന്റെ ലാൻഡ് സ്കേപിങ് (1.84 കോടി), താഴെ അങ്ങാടി പൈതൃക തെരുവ് (4.84 കോടി), ജഗന്നാഥ ക്ഷേത്രത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള മ്യൂസിയം (4.98 കോടി) എന്നിവയാണു രണ്ടാംഘട്ടത്തിൽ തലശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുക.

ഓടത്തിൽ പള്ളിയും പാരിസ് ഹോട്ടലും കേന്ദ്രീകരിച്ചുള്ള സ്ട്രീറ്റ് സ്കേപിങ് (1.5 കോടി), പൈതൃക പദ്ധതി ഓഫിസ് (1.13 കോടി), തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ടൂറിസ്റ്റുകൾക്കുള്ള സൗകര്യം (4.65 കോടി), ജഗന്നാഥ ക്ഷേത്രത്തിൽ ടൂറിസ്റ്റുകൾക്കുള്ള സൗകര്യം(2.18 കോടി), ക്ഷേത്രം കേന്ദ്രീകരിച്ചു സ്ട്രീറ്റ്സ്കേപിങ് (4.82 കോടി), ഇല്ലിക്കുന്നു ചർച്ചിന്റെ സംരക്ഷണം (1.03 കോടി), ചിറക്കക്കാവിൽ ടൂറിസ്റ്റുകൾക്കുള്ള സൗകര്യം (1.22 കോടി) എന്നിവയാണു മൂന്നാംഘട്ടത്തിലെ പദ്ധതികൾ. 187 കോടിയുടെ മാസ്റ്റർ പ്ലാനിൽ 137 കോടി രൂപ കിഫ്ബി വഴിയാണു പ്രതീക്ഷിക്കുന്നത്.

ആലോചനായോഗത്തിൽ കേരള മാരിടൈം ബോർഡ് ചെയർമാൻ വി.ജെ.മാത്യു, സബ്കലക്ടർ ആസിഫ് കെ.യൂസഫ്, പദ്ധതിയുടെ ആർക്കിടെക്ട് പി.പി.വിവേക്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, സീനിയർ പോർട്ട് കൺസർവേറ്റർ എം.സുധീർകുമാർ, ഡിവൈഎസ്പി കെ.വി.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

തലശ്ശേരി പൈതൃക പദ്ധതി ഒറ്റനോട്ടത്തിൽ:

∙ പദ്ധതിയിൽ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ
∙ 9 നിയോജക മണ്ഡലങ്ങളിലായി 400 കിലോമീറ്റർ വ്യാപിക്കുന്ന പദ്ധതി
∙ വികസിപ്പിക്കുന്നത് 61 ടൂറിസം ഡെസ്റ്റിനേഷനുകൾ

∙ ഹാർബർ ടൗൺ, പഴശ്ശി, ഫോക്‌ലോർ, കൾച്ചറൽ എന്നിങ്ങനെ നാലു സർക്യൂട്ടുകൾ
∙ ഹാർബർ ടൗൺ സർക്യൂട്ട് പൂർണമായും തലശ്ശേരി മണ്ഡലത്തിൽ
∙ വരുന്നതു 13 മ്യൂസിയങ്ങൾ, 10 ഗാലറികൾ, 18 കുളങ്ങൾ, 7    കൺവൻഷൻ സെന്ററുകൾ, 11 ലൈബ്രറികൾ, 12 ചന്തകൾ

"മറ്റൊരു ദേശത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രവും പൈതൃകവുമുറങ്ങുന്ന തലശ്ശേരിയെ ഉണർത്തിയെടുക്കാനുള്ള പദ്ധതിയാണു തലശ്ശേരി പൈതൃക പദ്ധതി. റോഡ് വീതികൂട്ടാൻ സഹകരിക്കാതെ സങ്കുചിത നിലപാടെടുക്കുന്നവരുണ്ട്. ആ നിലപാട് പൈതൃക ടൂറിസം പദ്ധതിയോടും തുടർന്നാൽ തലശ്ശേരിക്കു രക്ഷപ്പെടാൻ കഴിയില്ല." - എ.എൻ.ഷംസീർ എംഎ‍ൽഎ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com