ADVERTISEMENT

കണ്ണൂർ∙ ഒന്നര വയസ്സുകാരൻ വിയാനെ അമ്മ ശരണ്യ കടപ്പുറത്ത് പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ ആദ്യഘട്ടത്തിൽ നിഷ്കളങ്കത ഭാവിച്ച കാമുകൻ നിധിൻ കുരുങ്ങിയത് പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ. ഗൂഢാലോചന (ഐപിസി 120(ബി), പ്രേരണ (ഐപിസി 119) എന്നീ വകുപ്പുകൾ പ്രകാരമാണു നിധിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം നടന്നു പത്താം ദിവസം നിധിനെ അറസ്റ്റ് ചെയ്യുമ്പോൾ പൊലീസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്ന 3 തെളിവുകൾ ഇവയാണ്.

അച്ഛനിൽ തുടങ്ങിയ ദുരൂഹത,അവസാനിച്ചത് അമ്മയുടെ കാമുകനിൽ

തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരൻ വിയാനെ കാണാതാകുമ്പോൾ അച്ഛൻ പ്രണവായിരുന്നു നാട്ടുകാരുടെയും പൊലീസിന്റെയും മുന്നിൽ പ്രതിസ്ഥാനത്ത്. അമ്മ ശരണ്യ സംശയ നിഴലിൽ, കാമുകനായ നിധിൻ എന്നൊരാൾ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ഒടുവിൽ അന്വേഷണം പത്തു ദിവസം പിന്നിടുമ്പോൾ സംശയനിഴലിലുണ്ടായിരുന്ന അമ്മയും കാണാമറയത്തു നിന്നിരുന്ന കാമുകനും പ്രതികളായി.പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്ന 17 കോളുകളിലൂടെയാണു നിധിൻ ആദ്യം പൊലീസിന്റെ ശ്രദ്ധയിൽപെടുന്നത്.

കാമുകനുണ്ടെന്നു പൊലീസ് അറിയാതിരിക്കാൻ ശരണ്യ പരമാവധി ശ്രമിച്ചു. ഫോൺ അറ്റൻഡ് ചെയ്യാൻ പൊലീസ് നിർദേശം നൽകിയപ്പോൾ അപരിചിതനായ ആരോ വിളിച്ച പോലെയാണു ശരണ്യ പെരുമാറിയിരുന്നത്. എന്നാൽ, മറുതലയ്ക്കലുള്ള നിധിനാകട്ടെ അമിത സ്വാതന്ത്ര്യത്തിൽ ഫോൺ എടുക്കാൻ വൈകുന്നതിൽ ശരണ്യയെ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശരണ്യയും നിധിനും തമ്മിൽ അസ്വാഭാവികമായൊരു ബന്ധമുണ്ടെന്നു പൊലീസ് ആദ്യം തിരിച്ചറിഞ്ഞത് അങ്ങനെയാണ്.

പ്രണവ് വിദേശത്തായിരുന്ന കാലം മുതലേ ശരണ്യയും നിധിനും തമ്മിൽ അടുപ്പത്തിലായിരുന്നു. ശരണ്യയുടെ ആഭരണങ്ങൾ നിധിൻ പലപ്പോഴായി കൈക്കലാക്കി. രാത്രിയും പകലും വീട്ടിലെത്തി ശരണ്യയുമായി കൂടിക്കാഴ്ചകൾ നടത്തി. ഒടുവിൽ ശരണ്യയെ കൊണ്ട് ബാങ്ക് വായ്പ എടുപ്പിക്കാൻ ശ്രമിച്ചു. ഇതിനുള്ള അപേക്ഷാ ഫോം വരെ തയാറാക്കിയിരുന്നു. വായ്പ എടുത്ത ശേഷം ശരണ്യയെ ഉപേക്ഷിച്ചു മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്നാണു നിധിൻ പൊലീസിനോടു വ്യക്തമാക്കിയത്.

കടലിൽ എറിഞ്ഞ കുഞ്ഞിന്റെ ജഡം തിരിച്ചു വരുമെന്നു ശരണ്യ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രണവ് കുഞ്ഞിനെ എങ്ങോട്ടെങ്കിലും എടുത്തുകൊണ്ടു പോകുമെന്നു മുൻപു ശരണ്യ ഇടയ്ക്കിടെ വീട്ടുകാരോടു പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാതായാൽ പ്രണവ് കൊണ്ടു പോയതാണെന്നു മറ്റുള്ളവർ കരുതിക്കോളും എന്നായിരുന്നു ശരണ്യയുടെ വിചാരം. പ്രതീക്ഷിച്ചതിനു വിരുദ്ധമായി കുഞ്ഞിന്റെ ജഡം കടപ്പുറത്തു കണ്ടെത്തിയപ്പോൾ പ്രണവാണു കൊലപ്പെടുത്തിയതെന്നു വരുത്തി തീർക്കാൻ ശരണ്യ പരമാവധി ശ്രമിക്കുകയും ചെയ്തു.

1.ശരണ്യയുടെ മൊഴി

കുഞ്ഞിനെ ഒഴിവാക്കിയാൽ തന്നെ സ്വീകരിക്കാൻ ഒരുക്കമാണെന്നു പലവട്ടം നിധിൻ പറഞ്ഞിരുന്നു. ഇതാണു കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നു ശരണ്യ പറഞ്ഞു. പ്രതിയെന്ന നിലയിൽ ശരണ്യ പറയുന്ന മൊഴിക്കു നിയമസാധുത കുറവാണ്. എങ്കിലും ശരണ്യ നിധിനെതിരെ പറഞ്ഞ മറ്റെല്ലാ കാര്യങ്ങൾക്കും തെളിവുണ്ട്. അതിനാൽ കുഞ്ഞിനെ ഒഴിവാക്കണമെന്നു നിധിൻ പറഞ്ഞുവെന്നതും പരിഗണിക്കാം. ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റങ്ങൾക്കുള്ള സാഹചര്യത്തെളിവുകളും നിലനിൽക്കും. ശരണ്യയുടെ ആഭരണങ്ങൾ കൈക്കലാക്കിയെന്നു നിധിൻ സമ്മതിച്ചിട്ടുണ്ട്. ശരണ്യയെക്കൊണ്ട് വായ്പ എടുപ്പിക്കാനായി തയാറാക്കിയ അപേക്ഷ ഫോമും മറ്റു രേഖകളും ശരണ്യയുടെ വീട്ടിൽ നിന്നു കണ്ടെത്തി.

2.സിസിടിവി ദൃശ്യങ്ങൾ

കൊലപാതകമുണ്ടായതിന്റെ തലേന്ന് ഉച്ചയ്ക്ക് ഇരുവരും തമ്മിൽ നിധിന്റെ കാമുകിയെ ചൊല്ലി തർക്കിച്ചിരുന്നു. ഈ സമയം കുഞ്ഞുള്ളതാണു തന്നെ സ്വീകരിക്കാനുള്ള തടസ്സമെന്നു നിധിൻ പറഞ്ഞെന്നാണു ശരണ്യയുടെ മൊഴി. നഗരത്തിലെ പ്രമുഖ ബാങ്കിന്റെ സമീപത്തു നിന്നായിരുന്നു തർക്കം. സമീപത്തെ സിസിടിവിയിൽ നിന്നു പൊലീസ് ഇരുവരും തമ്മിൽ ഒന്നര മണിക്കൂറോളം സംസാരിക്കുന്ന ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

3.മൊബൈൽ ഫോൺ വിവരങ്ങൾ

നിധിനും ശരണ്യയും ഭാര്യാഭർത്താക്കൻമാരെ പോലെയാണു ജീവിച്ചിരുന്നത്. നിരന്തരം വിളിക്കുകയും മൊബൈൽ വഴി സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. കുഞ്ഞാണ് ഇരുവർക്കും തമ്മിൽ ഒന്നിക്കാനുള്ള തടസ്സമെന്നു സന്ദേശങ്ങളിൽ ധ്വനിയുണ്ട്. ഇതു കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പ്രേരണയായി കണക്കാക്കും. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തണമെന്നുള്ള സന്ദേശങ്ങൾ കണ്ടെത്താൻ കഴി‍ഞ്ഞിട്ടില്ല. മൊബൈൽ ഫോണിൽ നിന്നു ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ അടക്കം പരിശോധിക്കാൻ ഫോൺ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com