സിനിമാ സന്തോഷം പങ്കുവച്ച് തമ്പായി അമ്മ
Mail This Article
‘കുഞ്ഞപ്പാ എപ്പ മോനെ ഏകാദശി ?’ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ കണ്ടവരാരും ഈ ചോദ്യം മറന്നുകാണില്ല, യന്ത്രമനുഷ്യനെനോക്കി ഇതു ചോദിച്ച ദേവകി അമ്മൂമ്മയേയും. ഇവന് 'ഒരു തുണി ഉടുക്കാൻ കൊടുത്തൂടെ' എന്ന അടുത്ത ചോദ്യത്തിനൊപ്പം തിയറ്ററും കൂടെ ചിരിച്ചു. കാഞ്ഞങ്ങാടിനടുത്ത മോനാച്ചയിലെ പനക്കാൽ തമ്പായി അമ്മയാണു ദേവകിയായി പ്രേക്ഷകരുടെ മനംകവർന്നത്. സിനിമയിൽ തലകാണിച്ചതിന്റെ സന്തോഷം കലർപ്പില്ലാത്ത നല്ല നാടൻ ഭാഷയിൽ പങ്കുവയ്ക്കുകയാണ് തമ്പായി അമ്മ.
മോനാച്ചയിലെ 'സിൽമാനടി' വയസ്സുകാലത്തു ചലച്ചിത്ര താരമായതിന്റെ സന്തോഷത്തിലാണു തമ്പായി അമ്മ. നാട്ടുകാർ നേരിൽ കാണുമ്പോൾ അഭിനയം നന്നായി എന്നുപറഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. ആദരിക്കാൻ നാട്ടുകാർ പരിപാടികളും സംഘടിപ്പിച്ചു. ഇനിയും കുറേ വേദികളിലേക്ക് ക്ഷണമുണ്ട്. "എല്ലാടത്തും പോണം" തമ്പായി അമ്മ പറയുന്നു.
ജയനെ ആരാധിച്ച സിനിമാക്കാലം
സിനിമ ചെറുപ്പം മുതൽ ഹരമായിരുന്നു. അരി വാങ്ങാനെന്നു പറഞ്ഞ് കാഞ്ഞങ്ങാട്ടു പോയി സിനിമ കണ്ടിട്ടുണ്ട്. അന്നു 40 പൈസയാണു ടിക്കറ്റിന്. വീട്ടിൽ തിരിച്ചെത്തിയാൽ അമ്മ വഴക്കു പറയുമെങ്കിലും സിനിമ കാണുന്നതു തുടർന്നു. ജയനായിരുന്നു ഇഷ്ട താരം. ജയന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ''ആ അഭിനയം അതാന്ന് എനക്കിഷ്ടം. പക്ഷേ, ജയൻ ചെർപ്പത്തിലേ മരിച്ചു പോയില്ലേ" തമ്പായി അമ്മയുടെ വാക്കുകളിൽ നിരാശ.
നാട്ടിപ്പാട്ടിൽ നിന്ന് സിനിമയിലേക്ക്
നല്ല മനോഹരമായി നാട്ടിപ്പാട്ട് പാടുന്ന തമ്പായി അമ്മ ആകാശവാണിയിൽ നാട്ടിപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. നാടൻ പാട്ടുകളുടെയും നാട്ടറിവുകളുടെയും ശേഖരമാണ് തമ്പായി അമ്മ. എഴുത്തുകാരനും നാട്ടുകാരനുമായ രാമകൃഷ്ണൻ മോനാച്ചയാണ്, വിനു കോളിച്ചാൽ സംവിധാനം ചെയ്ത 'ബിലാത്തിക്കുഴൽ' എന്ന ചിത്രത്തിലേക്ക് തമ്പായി അമ്മയെ നിർദേശിച്ചത്. തുടർന്നാണ് ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ എത്തുന്നത്. കുഞ്ഞപ്പനു ശേഷം മറ്റൊരു സിനിമയിൽകൂടി തമ്പായി അമ്മ വേഷമിട്ടു. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന 'ജിന്ന്' "എന്നെ കാലൻ കൊണ്ടുപോകുന്ന രംഗമാണ് അതില് " തമ്പായി അമ്മ പറയുന്നു.
മമ്മൂട്ടീന കാണണം, ഒപ്പരം അഭിനയിക്കണം
ജയൻ കഴിഞ്ഞാൽ മമ്മൂട്ടിയാണ് തമ്പായി അമ്മയ്ക്ക് ഇഷ്ടം. മമ്മൂട്ടിയെ നേരിട്ടൊന്നു കാണണം. പറ്റ്യാൽ കൂടെ അഭിനയിക്കണം. മമ്മൂട്ടീന്റെ കൂടെ അഭിനയിക്കാൻ "ഈ വയസ്സായ തൊണ്ടീന കൊണ്ടോവുവോ ?" എന്നൊരു സംശയവും തമ്പായി അമ്മയ്ക്കുണ്ട്. മമ്മൂട്ടിയെ നേരിട്ടു കണ്ടില്ലെങ്കിലും മകൻ ദുൽക്കർ സൽമാനെ കണ്ടിട്ടുണ്ട്.
എന്തിനാ കേമറേന പേടിക്ക്ന്ന്
ക്യാമറയ്ക്കു മുന്നിൽ തീർത്തും സ്വാഭാവികമായി ഡയലോഗ് പറയുന്ന തമ്പായി അമ്മയെക്കുറിച്ച് ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ അണിയറ പ്രവർത്തകർക്കും നല്ല മതിപ്പ്. "എന്തിനാ പേടിക്ക്ന്ന് എല്ലാരും മക്കളല്ലേ... മക്കളെ കൂട നല്ല ധൈര്യത്തിൽ പറഞ്ഞു."
വയസ്സ് ആരിക്കറിയാ... അമ്മ പറഞ്ഞങ്കിലല്ലേ ?
തനിക്ക് 78 വയസ്സായി എന്നാണു തമ്പായി അമ്മ പറയുന്നത്. കൂട്ടുകാർ പലർക്കും 78 വയസ്സായി. അതുകൊണ്ട് 78 വയസ്സായെന്നു വിശ്വസിക്കുന്നു. ഏതു വർഷമാണ് ജനിച്ചത് എന്ന് ചോദിക്കുമ്പോൾ "ആരിക്കറിയാ... അമ്മ പറഞ്ഞങ്കിലല്ലേ ?" എന്നു മറുപടി. വൃശ്ചികം പത്തിനാണ് ജനനം. എന്നാൽ അത് ഏതു വർഷത്തിലെ വൃശ്ചികം എന്നു നിശ്ചയമില്ല. സ്‌കൂളിൽ പോയിരുന്നെങ്കിൽ അറിയാമായിരുന്നു, അതിനവസരം ലഭിച്ചിട്ടില്ല.
പൊയ്യേല് എഴുതി പഠിച്ചിട്ടുണ്ട്
എഴുത്തുവീട്ടിൽ പോയി അക്ഷരം പഠിച്ചിട്ടുണ്ട്. പൂഴിയിൽ, തമ്പായി അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ പൊയ്യയിൽ അക്ഷരങ്ങൾ എഴുതി പഠിച്ചു. എന്നാൽ അക്ഷരമാല മനസ്സിലാക്കിയതും വായിക്കാൻ തുടങ്ങിയതും സാക്ഷരതാ യജ്ഞത്തിലൂടെയാണ്.
പൊടമുറിയും കഴിഞ്ഞ് കാഞ്ഞങ്ങാട്ടേക്ക്
പതിനഞ്ചാം വയസ്സിലായിരുന്നു വിവാഹം. അന്ന് ഇന്നത്തെ പോലെ കല്യാണച്ചടങ്ങില്ല. വരനും ഒന്നോ രണ്ടോ ബന്ധുക്കളും പുടവയുമായി വരും. നിലവിളക്കു തെളിച്ച് വരൻ വധുവിന്റെ തലയിൽ അരിയിട്ട് ഒരു പുടവ എടുത്തു മുറിക്കും. വരന്റെ കൂടെയുള്ള സ്ത്രീകൾ വധുവിനെയും കൊണ്ട് വരന്റെ വീട്ടിലേക്കു പോകും. കാഞ്ഞങ്ങാട് സ്വദേശി പയങ്ങപ്പാടൻ ചിരുകണ്ഠനാണ് തമ്പായി അമ്മയുടെ ഭർത്താവ്. 50 വർഷം മുൻപ് അദ്ദേഹം ഓർമ്മയായി. 2 മക്കൾ. കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരനായ എം ദിനേശനും കേരള ദിനേശ് ബീഡി അരയ ബ്രാഞ്ച് ജീവനക്കാരി എം.നളിനിയും.
സിനിമാക്കാര് വിളിച്ചെങ്കിൽ ഇനീം പോകും
"പണിയെടുത്ത പൈശ ഞാനാരിക്കും കൊടുക്കലില്ല" ആ പണം കൊണ്ട് പല കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാനാണു പരിപാടി. കാശി, രാമേശ്വരം, മധുര അങ്ങനെ പലേടത്തും പോയിട്ടുണ്ട്. ഇപ്പോൾ അവശതകൾ കാരണം അധികം യാത്ര ചെയ്യാറില്ല. "സിനിമക്കാര് വിളിച്ചെങ്കിൽ പോകും." സിനിമയ്ക്കായി യാത്രകൾ നടത്താൻ തമ്പായി അമ്മ തയ്യാർ.
കാമ്പും കൂമ്പും തമരയും
ഈ പ്രായത്തിലും ഭക്ഷണത്തിലുള്ള നിഷ്കർഷകളാണ് ആരോഗ്യത്തിന്റെ രഹസ്യമെന്നു തമ്പായി അമ്മ പറയുന്നു. കാമ്പും കൂമ്പും തമരയുമൊക്കെ കഴിച്ചാണു വളർന്നത്. ഇപ്പഴും അതാണു താൽപര്യം. ചോറിനൊപ്പം പൊടിമീനൊക്കെ കഴിക്കുമെങ്കിലും ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ തീരെ താൽപ്പര്യമില്ല. "പണ്ടേ ഉള്ള പോലത്തെ ജീവിതം തന്നെ ഇപ്പും. ജീവിതത്തിനൊന്നും മാറ്റം വന്നിറ്റില്ല".
അറുപത് ഉറുപ്പ്യേന്റെ ഒരു പവൻ സ്വർണം
വെറും 60 രൂപയ്ക്ക് അമ്മ ഒരു പവൻ സ്വർണം വാങ്ങി നൽകിയതിന്റെ ഓർമ്മകൾ തമ്പായി അമ്മയ്ക്കുണ്ട്. കൃഷിപ്പണി ആയിരുന്നു അന്നു പ്രധാന വരുമാന മാർഗം. ഒരു ദിവസം ജോലി ചെയ്‌താൽ ഒരു ഇടങ്ങഴി നെല്ലാണു കൂലി. നെല്ല് കുറി വച്ച് പണം സ്വരുക്കൂട്ടി തമ്പായി അമ്മ ആദ്യമായി സ്വർണം വാങ്ങുമ്പോൾ പവന് 200 രൂപ. അതേത് വർഷമാണെന്നു തമ്പായി അമ്മയ്ക്ക് ഓർമ്മയില്ല.
പണ്ടത്തെക്കാലാ നല്ല കാലം
വലിയ വലിയ കാര്യങ്ങളൊന്നും ചിന്തിക്കേണ്ടാത്ത "വയർ മാത്രം നിറയണം" എന്നാഗ്രഹിച്ച പഴയ കാലമാണ് നല്ലത് എന്നാണു തമ്പായി അമ്മ കരുതുന്നത്. വലിയ സമ്പാദ്യങ്ങളോ മോഹങ്ങളോ അന്നില്ലായിരുന്നു. എന്നാൽ ഉച്ച നീചത്വങ്ങളും ജാതി ചിന്തയുടെ വിവേചനങ്ങളും ഇല്ലാത്ത പുതിയ കാലത്തെയും തമ്പായി അമ്മയ്ക്കിഷ്ടം.