ഉത്തർപ്രദേശ് സ്വദേശിനിക്ക് പ്രസവാനന്തരം പരിചാരകരായി നഴ്സുമാർ
Mail This Article
പയ്യന്നൂർ ∙ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉത്തർപ്രദേശുകാരിക്ക് പരിചാരകരായി നഴ്സുമാർ. തൃക്കരിപ്പൂർ കാരോളത്ത് ഫർണിച്ചർ നിർമാണ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളി യുപി ഖോർപൂരിലെ രാജ് കുമാറിന്റെ ഭാര്യ സ്വാതിക്കാണ് പ്രസവാനന്തര പരിചാരകരായി നഴ്സുമാർ പ്രവർത്തിക്കുന്നത്.
ഒരു വർഷം മുൻപാണ് രാജ് കുമാർ, ഭാര്യയും 2 മക്കളുമൊപ്പം കാരോളത്ത് എത്തിയത്. ഭാര്യ ഗർഭിണിയായപ്പോൾ പ്രസവത്തിന് നാട്ടിൽ പോകാനായിരുന്നു തീരുമാനം. എന്നാൽ, ലോക് ഡൗൺ യാത്ര തടസ്സപ്പെടുത്തി. 31ന് ഉച്ചയ്ക്ക് പ്രസവ വേദന വന്നപ്പോൾ രാജ്കുമാർ ഭാര്യയെയും മക്കളെയും കൂട്ടി ഗവ.താലൂക്ക് ആശുപത്രിയിൽ എത്തി. എത്രയും വേഗം ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കേണ്ട അവസ്ഥയിലായിരുന്നു.
ഹിന്ദി മാത്രം അറിയാവുന്ന രാജ്കുമാർ സുഹൃത്തിന്റെ ഭാര്യയുടെ സഹായം തേടി. എന്നാൽ, കോവിഡ് 19 ഭീതിയിൽ ആശുപത്രിയിൽ നിൽക്കാൻ അവർക്ക് പ്രയാസമായി. ഇതോടെ 2 കുഞ്ഞുങ്ങളുമായി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന രാജ് കുമാറിനു സഹായവുമായി ആശുപത്രിയിലെ നഴ്സുമാർ എത്തി. അതിനിടെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.
അമ്മയെയും കുഞ്ഞിനെയും ആശുപത്രി നഴ്സുമാർ പരിചരിക്കുകയാണ്. പെരുമ്പയിലുള്ള സുഹൃത്തിന്റെ വീട്ടിൽ രാജ്കുമാർ മക്കളെ ഏൽപിച്ചു. ഓരോ മണിക്കൂർ ഇടവിട്ട് സൈക്കിളിൽ രാജ്കുമാർ മക്കളുടെ അടുത്തെത്തും. പ്രസവ വാർഡിലേക്ക് പുരുഷന്മാർക്ക് പ്രവേശനമില്ലാത്തതു കൊണ്ടു തന്നെ തന്റെ ഫോൺ നമ്പർ നഴ്സുമാർക്ക് നൽകി ആശുപത്രി പരിസരത്ത് കഴിയുകയാണ് രാജ് കുമാർ.