മുഖ്യമന്ത്രിയുടെ നിലപാട് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്ന മലയാളികൾക്ക് തടസം: കെ.സുധാകരൻ എംപി
Mail This Article
കണ്ണൂർ∙ ജനിച്ച മണ്ണിൽ തിരിച്ചുവരാൻ അനുവദിക്കാത്ത സമീപനമാണു മുഖ്യമന്ത്രി പിണറായി വിജയൻ മറ്റു സംസ്ഥാനങ്ങളിലെ മലയാളികളോടു കാണിക്കുന്നതെന്നു കെ.സുധാകരൻ എംപി. കേരളത്തിലേക്കു മടങ്ങാൻ താൽപര്യമറിയിച്ച മുഴുവൻ പേർക്കും പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കലക്ടർ ടി.വി.സുഭാഷിനെ കണ്ടശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സുധാകരൻ.
ക്വാറന്റീൻ സൗകര്യമൊരുക്കുന്നതിൽ മുന്നൊരുക്കം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. വിമാനത്താവളങ്ങൾക്കു സമീപം ക്വാറന്റീൻ കേന്ദ്രമൊരുക്കണമെന്നു സർക്കാരിനോടു നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലാഘവബുദ്ധിയോടെയാണ് ഈ വിഷയം സർക്കാർ കൈകാര്യം ചെയ്തത്.
ആരോഗ്യപ്രവർത്തകർക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഹോട്ടലുകളിലാണു ക്വാറന്റീൻ സൗകര്യമൊരുക്കിയതെന്നും സുധാകരൻ ആരോപിച്ചു. എംഎൽഎമാരായ കെ.സി.ജോസഫ്, സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരും കലക്ടറുമായി കൂടിക്കാഴ്ച നടത്തി. അടിയന്തിരമായി നാട്ടിലെത്തേണ്ടവർക്കു പോലും പാസ് നൽകാതിരിക്കുന്നതു ശരിയല്ലെന്നു നേതാക്കൾ കലക്ടറെ അറിയിച്ചു. പാസ് കൊടുക്കൽ നിർത്തിവച്ചിട്ടില്ലെന്നും ചില നിയന്ത്രണങ്ങൾ മാത്രമാണുള്ളതെന്നും കലക്ടർ മറുപടി നൽകിയതായി നേതാക്കൾ പറഞ്ഞു.